വർക്കലയിൽ മോഷ്ടിച്ച ബൈക്ക്, പെയ്ൻ്റ് മാറ്റി പെട്രോൾ അടിക്കാനെത്തിയപ്പോൾ ഉടമയുടെ മുന്നിൽപ്പെട്ടു. ഉടമയും സുഹൃത്തുക്കളും ചേർന്ന് മോഷ്ടാക്കളിൽ ഒരാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒളിവിൽ പോയ മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: ബൈക്ക് മോഷ്ടിച്ച് പെയ്ൻ്റും മാറ്റി പെട്രോൾ അടിക്കാനെത്തിയപ്പോൾ ഉടമ തൊട്ടുമുന്നിൽ. മോഷണം പോയ ബൈക്കും പ്രതികളെയും ഉടമയും സുഹൃത്തുക്കളും പിടികൂടി. വർക്കല കിളിതട്ടുമുക്ക് ക്ഷേത്രത്തിന് മുൻവശം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ശ്രീനിവാസപുരം സ്വദേശി അമൽ സജീവിന്റെ ബൈക്കാണ് ഞായറാഴ്ച മോഷണം പോയത്. സംഭവത്തിൽ ഇടുക്കി തോപ്രാംകുടി സ്വദേശി രാഹുൽ (20), വർക്കല പാളയംകുന്ന് വാടകയ്ക്ക് താമസിക്കുന്ന ജയേഷ് (വിഷ്ണു-18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.​

Add Asianetnews as a Preferred SourcegooglePreferred

മോഷണത്തിന്‌ പിന്നാലെ സമീപത്തെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിരുന്ന ദൃശ്യങ്ങൾ സഹിതം അമൽ വർക്കല പൊലീസിൽ പരാതി നൽകിയിരുന്നു. ഒപ്പം സ്വന്തം നിലയിലും അന്വേഷണം തുടർന്നു. ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം വിവിധ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിന് ഒടുവിലാണ് നിറം മാറ്റിയ ബൈക്ക് ശ്രദ്ധയിൽപ്പെട്ടത്.​ നമ്പർ പ്ലേറ്റ് മാറ്റി. സീറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ സ്പ്രേ പെയിന്റ് അടിച്ചുമാണ് പ്രതികൾ ബൈക്ക് ഓടിച്ചിരുന്നത്.

എന്നാൽ വാഹനം അമൽ തിരിച്ചറിയുകയും ചോദ്യം ചെയ്യാൻ വരികയും ചെയ്തതോടെ പ്രതികളിലൊരാളായ ജയേഷ് ഓടി രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന രാഹുലിനെ അമലും സുഹൃത്തുക്കളും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഒളിവിൽ പോയ ജയേഷിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.