
മങ്കട: കടന്നമണ്ണ വേരുംപുലാക്കലില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രെവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയ്ക്കുണ്ടായ അപകടത്തില്‍ മുക്കം അഗസ്ത്യമൂഴി സ്വദേശികളായ മൂന്നുപേര്‍ തത്ക്ഷണം മരിച്ചിരുന്നു.
വാഹനവകുപ്പും പൊലീസും അപകടസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മരച്ചില്ലകള്‍ കാഴ്ച മറയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അപകടമുണ്ടായ സ്ഥലത്ത് ചെറിയ വളവുണ്ട്.
ഇവിടെനിന്ന് മങ്കട ഭാഗത്തേക്കും, മഞ്ചേരി ഭാഗത്തേക്കും 100 മീറ്ററിലധികം നിരപ്പായ സ്ഥലമാണ്. വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഇവിടെ എത്തുമ്പോള്‍ മാത്രമാണ് കാണുന്നത്. റോഡിന്റെ അശാസ്ത്രീയത അപകടത്തിന് കാരണമാണ്. രണ്ട് വശത്തും വേഗനിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുകയും വളവ് നിവര്‍ത്താന്‍ സംവിധാനം ഒരുക്കുകയും ചെയ്താല്‍ അപകടം ഒഴിവാക്കാമെന്ന് മങ്കട പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജിത്ത് പറഞ്ഞു.
അപകടമുണ്ടായ സ്ഥലത്തെ കാഴ്ചമറയ്ക്കുന്ന മരച്ചില്ലകള്‍ മങ്കട പോലീസും വാഹനവകുപ്പും ട്രോമാകെയര്‍ സ്റ്റേഷന്‍ യൂണിറ്റും ചേര്‍ന്ന് വെട്ടിമാറ്റി. എം.വി.ഐ. ബിനോയ് വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജിത്ത്, ശരത്, സമദ് പറച്ചികോട്ടില്‍, ആരിഫ്, നസീം, സുനീര്‍, റിയാസ്, അബീദലി, വിശ്വന്‍, ഷാക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam