
തൃശൂര്‍: വീടുകള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് സുനാമി ജയ്‌സണ്‍ പൊലീസിന്‍റെ വലയിലായി. ചാലക്കുടി പരിയാരം കമ്മളം സ്വദേശിയാണ് സുനാമി ജയ്‌സണ്‍ എന്ന ചേര്യേക്കര വീട്ടില്‍ ജയ്‌സണ്‍ (49). രാത്രി പെട്രോളിംഗിന് ഇറങ്ങിയ പൊലീസാണ് കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നും സുനാമി ജയ്‍സണെ പിടികൂടിയത്.
പൊലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമം നടത്തിയ സുനാമി ജയ്സണെ സാഹസികമായാണ് ഡിവൈഎസ്പി പി കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിരവധി നാണയങ്ങള്‍ അടങ്ങിയ പൊതികള്‍ കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇത് ഇല്ലിത്തോട് മുളങ്കുഴിയിലുള്ള ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
ജനുവരി മാസത്തില്‍ പാലക്കാട് കുഴല്‍മന്ദത്തെ ഒരു വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണവും 25,000 രൂപയും ചെന്ത്രാപ്പിന്നിയിലെ ഒരു വീട്ടില്‍ നിന്ന് അഞ്ച് പവനും 10,000 രൂപയും മോഷ്ടിച്ചതായും ഇയാള്‍ വെളിപ്പെടുത്തി. മറ്റ് മൂന്നിടങ്ങളിലെ മോഷണ വിവരവും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതനുസരിച്ച് വിവിധ ജില്ലകളിലെ ആറ് മോഷണക്കേസുകള്‍ക്കാണ് തുമ്പുണ്ടായിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ജയ്സണ്‍ പുറത്തിറങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam