
കല്‍പ്പറ്റ: 'കുടചൂടി സിസിടിവിയെ തോല്‍പ്പിക്കുന്ന' കള്ളന് തേടി വയനാട്ടിലെ പൊലീസുകാര്‍. സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയാണ് കള്ളന്റെ സ്ഥിരം കേന്ദ്രമെങ്കിലും സമീപ പൊലീസ് സ്റ്റേഷനുകളിലെത്തിയ മോഷണ രീതികളും കുടചൂടിയുള്ളതാണോ എന്ന് പരിശോധിക്കുന്നുണ്ട്. ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണത്തിനെത്തുന്ന കള്ളന്‍ സിസിടിവികള്‍ പ്രത്യേകം നിരീക്ഷിച്ച് കുട ചൂടി പ്രതിരോധിക്കുകയാണത്രേ. മാത്രമല്ല പ്ലാന്‍്സും ഷൂവിനും പുറമെ മാസ്‌കും ഗ്ലൗസും ഉപയോഗിച്ച് തെളിവ് നല്‍കാതിരിക്കാനും ഇയാള്‍ ശ്രദ്ധിക്കുന്നുണ്ട്. ആറുമാസത്തിനിടെ സമാനരീതിയിലുള്ള അഞ്ചുമോഷണങ്ങള്‍ നടന്നതോടെയാണ് 'കുടചൂടിയ കള്ളനെ' തേടി പൊലീസ് പരക്കം പായുന്നത്.
പരിശോധനയില്‍ നൂല്‍പ്പുഴ, അമ്പലവയല്‍ സ്റ്റേഷന്‍ പരിധികളില്‍ രണ്ടുവീതം കേസുകള്‍ ഇത്തരത്തിലുള്ളതാണ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 29 ന് സുല്‍ത്താന്‍ബത്തേരിക്കടുത്ത നായ്ക്കെട്ടിയില്‍ മാളപ്പുരയില്‍ അബ്ദുല്‍ സലാം എന്നയാളുടെ വീട്ടില്‍ നിന്ന് 20.5 ലക്ഷം രൂപയും 17 പവന്‍ സ്വര്‍ണവും ഡിസംബര്‍ 27ന് അമ്മായിപ്പാലത്ത് തമിഴ്നാട് സ്വദേശിയായ മാരിമുത്തുവിന്റെ വീട് കുത്തിത്തുറന്ന് ആറര ലക്ഷം രൂപയോളം കവര്‍ന്നതുമാണ് ഏറ്റവും ഒടുവില്‍ നടന്ന വലിയ മോഷണങ്ങള്‍. ഇതിന് മുമ്പ് പുത്തന്‍കുന്നിലെ വീട്ടിലും ആളില്ലാത്ത സമയത്ത് മോഷണം നടന്നിരുന്നു.
മൂലങ്കാവ് തേലമ്പറ്റ റോഡില്‍ റിട്ട. അധ്യാപകന്റെ വീട്ടില്‍ കയറിയെങ്കിലും പ്രത്യേകിച്ച് ഒന്നും കൊണ്ടുപോയിരുന്നില്ല. ആളില്ലാത്ത വീടുകള്‍ കൃത്യമായി നിരീക്ഷിച്ച് പിന്‍വാതില്‍ തകര്‍ത്താണ് മോഷണങ്ങള്‍ മിക്കതും നടക്കുന്നത്. മാത്രമല്ല സിസിടിവി ക്യാമറകള്‍ കൂടി നിരീക്ഷിച്ച് ഇതിനെ പ്രതിരോധിക്കുന്ന മാര്‍ഗ്ഗങ്ങള്‍ കൂടി കള്ളന്മാര്‍ കണ്ടെത്തുന്നതാണ് അന്വേഷണത്തിന് തിരിച്ചടി ആയിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam