ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഒറ്റ ദിവസം കൊണ്ട് നഗരം വൃത്തിയാക്കിയെന്ന കോർപ്പറേഷൻ്റെ വാദം തള്ളി ജില്ലാ കലക്ടർ. ശുചീകരണം പൂർത്തിയാക്കാൻ മൂന്ന് ദിവസമെടുത്തെന്നും ക്ഷേത്ര പരിസരങ്ങളിൽ ഇപ്പോഴും മാലിന്യമുണ്ടെന്നും കലക്ടർ അനുകുമാരിയുടെ റിപ്പോർട്ടിൽ പറയുന്നു. 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ കോർപ്പറേഷൻ്റെ അവകാശവാദം തള്ളി ജില്ലാ കലക്ടറുടെ റിപ്പോർട്ട്. മാർച്ച് മൂന്നിനായിരുന്നു പൊങ്കാല.പൊങ്കാല കഴിഞ്ഞ് അന്ന് രാത്രി തന്നെ നഗരം ശുചിയായെന്നായിരുന്നു മേയർ വി.വി രാജേഷ് പറഞ്ഞിരുന്നത്. എന്നാൽ ശുചീകരണം പൂർത്തിയാക്കാൻ മൂന്ന് ദിവസമെടുത്തെന്നും, ക്ഷേത്ര പരിസരങ്ങളിലെ മാലിന്യം ഇപ്പോ‍ഴും നീക്കം ചെയ്തിട്ടില്ലെന്നുമടക്കം ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടർ അനുകുമാരി റിപ്പോർട്ട് നൽകിയത്.

ക്ഷേത്ര പരിസരത്തും ചില ഭാഗങ്ങളിലും മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉത്സവ മേഖല നേരിട്ട് സന്ദർശിച്ചാണ് ജില്ലാ കലക്ടർ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചത്. ക്ഷേത്രപരിസരം രണ്ടുദിവസത്തിനുള്ളിൽ വൃത്തിയാക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം പലസ്ഥലത്തും മാലിന്യം കെട്ടിക്കിടക്കുന്നതു നഗരവാസികൾക്കു ഭീഷണിയാണെന്നും ഇതു പരിഹരിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു.ഇതിനിടെയാണ് ശുചീകരണത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് കലക്ടർ റിപ്പോർട്ട് തയാറാക്കിയത്. ഇതാണിപ്പോൾ പുറത്തുവന്നത്. പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരമധ്യത്തിലെ സംസ്കൃത കോളെജിൽ നിന്നും മാലിന്യം നീക്കാത്തതിനാൽ ഡിവൈ എഫ്ഐയുടെ നേതൃത്വത്തിൽ കോളെജും പരിസരവും നേരത്തെ വൃത്തിയാക്കിയിരുന്നു. എന്നാൽ നഗരശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോപണങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണെന്നുമാണ് ബിജെപി പറയുന്നത്. എന്നാൽ ഇത് തള്ളുന്നതാണ് കലക്ടറുടെ റിപ്പോർട്ട്. അതേസമയം, നഗരം ശുചീകരിച്ച തൊഴിലാളികളെ കോർപ്പറേഷൻ ഇന്നലെ അദരിച്ചു.