
ആലപ്പുഴ: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ആലപ്പുഴ മുനിസിപ്പാലിറ്റി മധ്യത്തിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന തിരുവമ്പാടി സ്വദേശിനി മേരി ജാക്വിലിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു സ്ത്രീകള്‍ അടക്കം മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
പുന്നപ്ര പണിക്കന്‍വെളി വീട്ടില്‍ അജ്മല്‍ (28), ആലപ്പുഴ പവര്‍ഹൗസ് തൈപ്പറമ്പില്‍ വീട്ടില്‍ മൂംതാസ് (46), ലൈംഗിക തൊഴിലാളി നേതാവ് സീനത്ത് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 22 ദിവസം മുമ്പാണ് ഇവരെ വീട്ടിനുള്ളില്‍ നഗ്നയായ നിലയില്‍ മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്.
മാര്‍ച്ച് 12 നാണ് വീട്ടിലെ കിടപ്പുമുറിയില്‍ മേരി ജാക്വിലിന്‍റെ മൃതദേഹം നഗ്‌നയാക്കിയ നിലയില്‍ കണ്ടെത്തിയത്. അജ്മലും മുംതാസും ചേര്‍ന്ന് മേരി ജാക്വിലിനെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണവും പണവും മോഷ്ടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. കൊലപാതകം നടത്തിയ ശേഷം വീട് പുറത്ത് നിന്ന് പൂട്ടിയാണ് പ്രതികള്‍ സ്ഥലം വിട്ടത്.
ആലപ്പുഴ തിരുവമ്പാടി ദേശീയപാതയോട് ചേര്‍ന്ന വീട്ടില്‍ മേരി തനിച്ചായിരുന്നു താമസിച്ചിരുന്നത്. തിരുവമ്പാടി മുല്ലാത്ത് വാര്‍ഡ് ചക്കാലയില്‍ വീട്ടിലാണ് 52 കാരിയായ മേരി ജാക്വിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്നു ദിവസവും പല തവണ ഫോണില്‍ വിളിക്കാറുള്ള മകന്‍ കിരണ്‍ മാര്‍ച്ച് 11 ന് ഉച്ച കഴിഞ്ഞ് വിളിച്ചിട്ടും മേരിയെ കിട്ടിയില്ല.
നാട്ടിലെത്തിയ കിരണ്‍ പൊലീസിനൊപ്പം പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് സുഹൃത്തിനെ കിരണ്‍ വിവരമറിയിച്ചു. സുഹൃത്തും പിന്നീട് സ്ഥലത്തിയ പൊലീസും പരിശോധിച്ചെങ്കിലും വാതില്‍ തുറക്കാനാകാത്തതിനാല്‍ മടങ്ങി. കിരണ്‍ എത്തിയ ശേഷം പൊലീസ് വാതിലിന്‍റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടത്.
മൃതദേഹം കിടന്ന സാഹചര്യം, പ്രദേശത്തെ പ്രത്യേകതകള്‍ എന്നിവ കണക്കിലെടുത്താണ് കൊലപാതക സാധ്യതകള്‍ പൊലീസ് അന്വേഷിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതയൊന്നും തോന്നിയില്ലെങ്കിലും, പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതക സൂചനകള്‍ ലഭിക്കുന്നത്. മരണമടഞ്ഞ സ്ത്രീയുടെ വീട്ടില്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതികള്‍ മരിച്ച സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിന് ശേഷം പ്രതിഫലം നല്‍കാത്തത്തതിന്‍റെ പേരില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. അതിന് ശേഷം ഇവരെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് മേരി ജാക്വിലിന്‍ മരണപ്പെടുകയുമായിരുന്നു. കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ച ശേഷം സംഘം വീട് പൂട്ടി മുങ്ങുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം മേരിയുടെ ആഭരണങ്ങള്‍ സീനത്ത് മുഖാന്തരം മുല്ലക്കലിലെ ജ്വല്ലറിയില്‍ പ്രതികള്‍ വില്‍ക്കുകയും ചെയ്തു. പ്രതിഫലമായി ഒരു മോതിരവും പണവും അജ്മലും മുംതാസും ചേര്‍ന്ന് നല്‍കി. മേരിയുടെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ട പണവും ആഭരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam