യുകെയിൽ ജോബ് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി. കണ്ണൂർ സ്വദേശിയായ സൂരജ് എന്ന ജോസഫിനെ ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്നാണ് പിടികൂടിയത്, ഇയാൾക്കെതിരെ 40 കേസുകൾ നിലവിലുണ്ട്.

കാസർകോട്: കോടികളുടെ വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി ക്രൈംബ്രാഞ്ച്. യുകെയിൽ ജോബ് വിസ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കണ്ണൂർ കരുവഞ്ചാൽ സ്വദേശി സൂരജ് എന്ന ജോസഫ് ആണ് പിടിയിലായത്. ഹിമാചൽ പ്രദേശ് പൊലീസിന്‍റെ സഹായത്തോടെ കുളുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സൂരജിനെതിരെ കേരളത്തിലും കർണാടകയിലുമായി 40 കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഏഴ് കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. മംഗളൂരു കേന്ദ്രീകരിച്ചായിരുന്നു വൻ വിസ തട്ടിപ്പ്. ഒളിവിൽ പോയി രണ്ട് വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.

ശാസ്ത്രീയവും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അന്വേഷണം

യുകെ റീഗൽ എന്ന പേരിൽ മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലൂടെ യുകെയിലേക്ക് ജോബ് വിസ നൽകാമെന്നായിരുന്നു കണ്ണൂർ കരുവഞ്ചാൽ സ്വദേശി സൂരജ് എന്ന ജോസഫിന്‍റെ വാഗ്ദാനം. ഇതിനായി 17 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. ഇങ്ങനെ കോടികൾ തട്ടിപ്പ് നടത്തി. ശാസ്ത്രീയവും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അന്വേഷണത്തിലൂടെ ഹിമാചൽ പ്രദേശിലെ കുളുവിൽ വെച്ച് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ബി അനീഷും സംഘവും സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.

കേരളത്തിൽ വിവിധ ജില്ലകളിൽ 38 കേസുകളും, കർണ്ണാടകയിൽ 2 കേസുമടക്കം 40 കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി വിദേശത്തും വിവിധ സംസ്ഥാനങ്ങളിലും ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. തൃശൂർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റേഞ്ച് മേധാവി ജോസി ചെറിയാൻ കണ്ണൂർ റേഞ്ച് മേധാവി വിനോദ് എംപി, ഡിവൈഎസ്പി സി കെ സുനിൽ കുമാർ എന്നിവരാണ് കേസിന്‍റെ മേൽനോട്ടം വഹിക്കുന്നത്.