കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ ജോലി ചെയ്യാനെത്തി; ദമ്പതികളെ ആശുപത്രിയിലാക്കി പൊലീസ്

By Web TeamFirst Published Mar 23, 2020, 8:57 PM IST
Highlights

ദുബായിൽ മകന്റെയടുത്ത് പോയി മടങ്ങിയെത്തി ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ട ഇദ്ദേഹവും ഭാര്യയും ഇതനുസരിക്കാതെയാണ് കഴിഞ്ഞ കുറച്ചു ദിവസമായി പെരിന്തൽമണ്ണ ഓഫീസിലെത്തി ജോലി ചെയ്തിരുന്നത്. 

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ വിദേശത്ത് നിന്നെത്തി കോവിഡ് നിരീക്ഷണത്തിലിരിക്കെ ജോലി ചെയ്യാനെത്തിയയാളെ പോലീസും ആരോഗ്യ വകുപ്പും ചേർന്ന് മഞ്ചേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി. കഴിഞ്ഞ മാർച്ച് 15ന് ദുബായിൽ നിന്നും കുടുംബസമേതം തിരിച്ചു വന്ന് ക്വാറന്റൈനിലിരിക്കാൻ നിർദ്ദേശിച്ച  ചെമ്മലശ്ശേരി സ്വദേശികളായ ദമ്പതികളെയാണ് പെരിന്തൽമണ്ണ നഗരത്തിലെ ജോലി സ്ഥലത്ത് വെച്ച് ഹെൽത്ത് സ്‌ക്വാഡ് പിടികൂടിയത്. നഗരത്തിൽ പട്ടാമ്പി റോഡിലെ അമൃതം ക്ലിനിക്കിനടുത്ത് വർഷങ്ങളായി ടാക്‌സ് പ്രാക്ടീഷണർ ഓഫീസ് നടത്തുന്ന വ്യക്തിയാണിദ്ദേഹം.

ദുബായിൽ മകന്റെയടുത്ത് പോയി മടങ്ങിയെത്തി ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ട ഇദ്ദേഹവും ഭാര്യയും ഇതനുസരിക്കാതെയാണ് കഴിഞ്ഞ കുറച്ചു ദിവസമായി പെരിന്തൽമണ്ണ ഓഫീസിലെത്തി ജോലി ചെയ്തിരുന്നത്. കൂടെ ഒരു ഓഫീസ് ജീവനക്കാരിയും ഉണ്ടായിരുന്നു. പരിസരവാസികളിൽ നിന്നും വിവരം ലഭിച്ച നഗരസഭാ ഹെൽത്ത് സ്‌ക്വാഡ് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ, ജെഎച്ച്‌ഐമാരായ ടി.രാജീവൻ, കെ കൃഷ്ണപ്രസാദ്, ഗോപകുമാർ എന്നിവർ സ്ഥലത്തെത്തി വിശദീകരണം തേടി.

ആദ്യഘട്ടത്തിൽ സഹകരിക്കാതിരുന്ന ഇവർ പിന്നീട് പോലീസും ആംബുലൻസും എത്തിയതോടെ മയപ്പെട്ടു. ഈ ഓഫീസുമായി സമ്പർക്കം പുലർത്തിയ ഏതാണ്ട് 21 ഓളം ആളുകളുടെ പേരുവിവരം ഇദ്ദേഹം ഹെൽത്ത് സ്‌ക്വാഡിനു കൈമാറി. നഗരസഭാ ചെയർമാൻ ,ഡി.എം. ഒ എന്നിവരുമായി ഹെൽത്ത് സ്‌ക്വാഡ് ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇവരെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും പോലീസ് കേസെടുക്കുകയും ചെയ്തു. എസ്.ഐ മഞ്ജിത്ത് ലാൽ, ജില്ലാ ആശുപത്രിജെഎച്ച് ഐമാരായ തുളസിദാസ് സക്കിർ ഹുസൈൻ കെ.പി, എം.ജനാർദ്ദനൻ  ടി.ശ്രീനിവാസൻ എന്നിവർ സ്‌ക്വാഡിന് നേതൃത്വം നൽകി.അവരുടെ വീട് അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതിന്ന് ശേഷം  നഗരസഭ സീൽ ചെയ്തു.
 

click me!