
ഹരിപ്പാട്: മുതുകുളം കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്നാൽ തങ്കമ്മയുടെ തലയുടെ പിന്നിൽ അടിയേറ്റ തരത്തിലുള്ള പരിക്കുകളുണ്ട്. പ്രതികൾ അടിയേറ്റ് അബോധാവസ്ഥയിലായ തങ്കമ്മയെ ജീവനോടെ തന്നെ കായലിൽ കെട്ടിത്താഴ്ത്തിയതാകാമെന്നാണ് പൊലീസ് ബലമായി സംശയിക്കുന്നത്. മോഷണത്തിനുവേണ്ടി നടത്തിയ കൊലപാതകം എന്ന നിലയിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ആദ്യഘട്ടം മുതൽ തന്നെ, തങ്കമ്മയെയും അവരുടെ വീടിനെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ആരോ ആണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ഒന്നിൽ കൂടുതൽ ആളുകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നും സംശയമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പ്രദേശവാസിയായ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അയൽവാസികളുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതലാണ് ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന തങ്കമ്മയെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കനകക്കുന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ ആറോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്ക് സമീപം കായലിൽ മൃതദേഹം കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam