
കണ്ണൂർ: കണ്ണൂർ എസ് എൻ കോളേജിലുണ്ടായ സംഘർഷത്തിൽ എസ് എഫ് ഐ ജില്ലാ സെക്രട്ടറിയടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ എസ് എൻ കോളേജിലെ റിട്ടേണിങ്ങ് ഓഫീസറെ മുറിയിൽ പൂട്ടിയിട്ട സംഭവത്തിലാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ , ആദർശ് , അർജുൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള എസ് എഫ് ഐ നോമിനേഷൻ തള്ളിയതാണ് പ്രകോപനത്തിന് ഇടയാക്കിയത്. സംഘർഷത്തിന് പിന്നാലെ കോളേജ് പ്രിൻസിപ്പാൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് ടൗൺ പൊലീസ് എസ് എഫ് ഐ ജില്ലാ സെക്രട്ടറിയടക്കമുള്ളവർക്കെതിരെ കേസെടുത്തത്.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐയുടെ നോമിനേഷനുകൾ തള്ളി, കണ്ണൂർ മാടായി കോളേജിൽ സംഘർഷം
അതേസമയം കണ്ണൂർ ജില്ലയിലെ മൂന്ന് കോളേജുകളിൽ എസ് എഫ് ഐ പത്രികകൾ തള്ളിയിരുന്നു. ഇവിടങ്ങളിലെല്ലാം സംഘർഷം ഉണ്ടായി. മാടായി കോളജിന് പുറമെ ശ്രീകണ്ഠാപുരം എസ് ഇ എസ് കോളജ്, കണ്ണൂർ എസ് എൻ കോളജ് എന്നിവിടങ്ങളിലെ പത്രികകളാണ് തള്ളിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഈ കോളജുകളിൽ തെരഞ്ഞെടുപ്പ് റദ്ദാക്കാനാണ് പ്രിൻസിപ്പൽമാരുടെ തീരുമാനം. മൂന്ന് സ്റ്റേഷനുകളിൽ നിന്നായി പൊലീസുകാരെത്തിയാണ് മാടായി കോളേജിലെ രംഗം ശാന്തമാക്കിയത്. എസ് എഫ് ഐക്ക് ആധിപത്യമുണ്ടായിരുന്ന കോളജുകളിൽ തുടർച്ചയായി പത്രിക തള്ളുന്നത് നേതൃത്വത്തിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് എസ് എഫ് ഐ സംഘടനാ തലത്തിൽ ചർച്ചകളുണ്ടാകും. നാമനിർദ്ദേശ പത്രിക തള്ളുന്ന സാഹചര്യം എന്താണെന്നാകും എസ് എഫ് ഐ പരിശോധിക്കുക. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ എസ് എഫ് ഐ തയ്യാറായില്ല. അതേ സമയം ഇന്നലെ നടന്ന കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു