
തിരുവനന്തപുരം: ക്ഷേത്രത്തിന് സമീപം മാലിന്യം തള്ളുന്നതിനെതിരെ മുസ്ലിം ജമാഅത്ത് രംഗത്ത്. ക്ഷേത്ര പരിസരത്ത് മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചാണ് മുസ്ലിം ജമാഅത്ത് രംഗത്തെത്തിയത്. 'ആരാധനാലയം പരിപാവനമാണ്. ക്ഷേത്ര പരിസരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണ്- തെക്കുംഭാഗം മുസ്ലിം ജമാഅത്ത് എന്ന ബോർഡാണ് പള്ളിക്കമ്മിറ്റി സ്ഥാപിച്ചത്.
ക്ഷേത്രത്തിന് മുന്നിലും ഉള്ളിലും മാലിന്യം വലിച്ചെറിയുന്നത് സ്ഥിര സംഭവമായതോടെയാണ് ഇത് തടയാൻ ഉറച്ച് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ബോർഡ് സ്ഥാപിച്ചത്. കഴിഞ്ഞ കുറെ നാളുകളായി ക്ഷേത്ര വളപ്പിൽ മാലിന്യം വലിച്ചെറിയുന്നത് പതിവ് സംഭവമായിരിക്കുകയാണ്. മാലിന്യത്തിനു പുറമെ മദ്യകുപ്പികളും നടപന്തലിൽ എറിഞ്ഞു പൊട്ടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസവും ക്ഷേത്രത്തിന് ഉള്ളിൽ മദ്യക്കുപ്പികൾ എറിഞ്ഞ് പൊട്ടിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇതിൽ നിന്ന് മണ്ണെണ്ണ പോലുള്ള ദ്രാവകം ചിതറിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രദേശവാസിയായ ഒരു യുവാവിനെ വിഴിഞ്ഞം പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. സംഭവം അറിഞ്ഞ തെക്കുംഭാഗം മുസ്ലിം ജമാ അത്ത് ഭാരവാഹികൾ ക്ഷേത്രം സന്ദർശിച്ചിരുന്നു. തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ ബോർഡ് സ്ഥാപിച്ചത്.
ചീരാല്‍ വയനാട്ടിലെ പുതിയ 'കുറുക്കന്‍മൂല'; കടുവ വകവരുത്തിയത് ഏഴ് കന്നുകാലികളെ, രണ്ടെണ്ണം ചികിത്സയില്‍