
കോഴിക്കോട്: കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ ജീപ്പ് ആക്രമിച്ച കേസിലെ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് ഒരു വർഷത്തെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് സി ജെ എം കോടതിയാണ് കൊളത്തറ പാലത്തിങ്ങൽ ഹൗസിൽ സുമീറിനെ (26) ആണ് ശിക്ഷിച്ചത്.
2020 ഡിസംബർ 29 ന് രാത്രി 12 .15 മണിക്ക് സുമീറും കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയും ചേർന്ന് കോഴിക്കോട് ദിവാർ ജംഗ്ഷന് പടിഞ്ഞാറുവശം ചെമ്പോട്ടി വളവിൽ വച്ച് ടൗൺ പൊലീസ് സ്റ്റേഷൻ ജീപ്പ് ആക്രമിച്ച് പുറകുവശത്തെ ഗ്ലാസ് കരിങ്കൽ ഉപയോഗിച്ച് തകർക്കുകയായിരുന്നു. അതിനുശേഷം പ്രതികൾ മാനാഞ്ചിറ എസ് ബി ഐയ്ക്ക് സമീപത്തുവച്ച് ഒരാളുടെ മൊബൈൽ ഫോൺ കവരുകയും ചെയ്തു. 24 മണിക്കൂറിൽ തന്നെ ടൗൺ പൊലീസ് പ്രതികളെ കണ്ടെത്തുകയും ചെയ്തിരുന്നു. എസ് ഐ കെ ടി ബിജിത്ത് ആണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ എ എസ് ഐ മുഹമ്മദ് സബീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനിൽ കുമാർ, സജേഷ് കുമാർ, അനൂജ് എന്നിവരും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വീട്ടിലെ പരാക്രമം കാണിക്കുന്നത് തടയാനെത്തിയ പൊലീസിന് നേരെ ആക്രമണമുണ്ടായി എന്നതാണ്. പൊലീസ് ജീപ്പിന്റെ ഗ്ലാസ് പ്രതി അടിച്ചു തകര്‍ത്തു. ഭാര്യയെയും മകനെയും ആക്രമിക്കാന്‍ ശ്രമിച്ച ഗൃഹനാഥനെ പിടികൂടാനെത്തിയ ബാലരാമപുരം സ്റ്റേഷനിലെ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിന്റെ ഗ്ലാസ് ആണ് അടിച്ചു തകര്‍ത്തത്. ഒരുമണിക്കൂറോളം നടത്തിയ മല്‍പ്പിടിത്തത്തിനൊടുവില്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ബാലരാമപുരം തലയലില്‍ സതീഷ്(42) ആണ് പൊലീസിന്റെ പിടികൂടിയത്.