
കൊച്ചി: തൃശൂർ തുമ്പൂർമൂഴിയിൽ കൊല്ലപ്പെട്ട ആതിരയുടെ കൊലപാതകം എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം ഇന്ന് രാത്രി കാലടി പൊതു ശ്മശാനത്തിൽ നടക്കും. അതേസമയം ആതിരയുടെ മരണം മരണം കഴുത്തിൽ കുരുക്ക് മുറുക്കിയതു മൂലമുള്ള ശ്വാസതടസമെന്ന് പോസ്റ്റ്മോർട്ടം ഫലം പുറത്തുവന്നു.
എറണാകുളം കാലടി കാഞ്ഞൂർ നിന്നും ഒരാഴ്ച മുമ്പ് കാണാതായ ആതിരയെ അതിരപ്പിള്ളി വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ സുഹൃത്ത് കൊന്ന് തള്ളുകയായിരുന്നു. കേസിൽ അറസ്റ്റിലായ പ്രതിയും ആതിരയുടെ സുഹൃത്തുമായ അഖിലിനെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു.
കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. ഒരേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. ആതിരയുടെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണ്ണാഭരണം കാണാതായെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഏപ്രിൽ 29 നാണ് ആതിരയുമായി അഖിൽ അതിരപ്പള്ളിയിലേക്ക് തിരിച്ചത്. ടൂറ് പോകാമെന്ന പേരിലായിരുന്നു പ്രതി ആതിരയെ വിളിച്ചുവരുത്തിയത്. കടം വാങ്ങിയ തുക തിരിച്ച് ചോദിച്ചതോടെ ആതിരയെ വകവരുത്തണമെന്ന് ഉറപ്പിച്ച പ്രതി, വനത്തിന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി ഷോൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ബൂട്ട് ഉപയോഗിച്ച് കഴുത്തിൽ ഞെരിച്ച് മരണം ഉറപ്പാക്കി. തുമ്പൂർമുഴിയിൽ നിന്നും അതിരപ്പിള്ളിയിലേക്ക് പോകുന്ന വഴിയിലുള്ള വനത്തിനുള്ളിൽ മൂന്നൂറ് മീറ്റർ ഉളളിലേക്കായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിപ്പോയ പ്രതി ഒന്നും സംഭവിക്കാത്ത രീതിയിൽ അഭിനയിച്ചു.
അതിനിടെ ആതിരയെ ഏപ്രിൽ 29 മുതൽ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഏപ്രിൽ 29 ന് പതിവ് പോലെ ജോലിക്കിറങ്ങിയ ആതിരയെ കാലടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെത്തിച്ചുവെന്നും പിന്നീട് കാണാനില്ലെന്നുമായിരുന്നു ഭർത്താവ് സനൽ നൽകിയ പരാതിയിലുണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാലടി ബസ് സ്റ്റോപ്പിൽ നിന്നും ആതിര അഖിലിന് അടുത്തേക്കാണ് പോയതെന്ന് വ്യക്തമായി.
ഒരു റെന്റ് എ കാറിൽ അഖിലും ആതിരയും തുമ്പൂർമുഴിയിലേക്ക് സഞ്ചരിക്കുന്നതും സിസിടിവിയിൽ വ്യക്തമായിരുന്നു. തുടർന്ന് പൊലീസ് അഖിലിനെ ചോദ്യം ചെയ്യുകയും കൊലപാതക വിവരം പുറത്ത് വരികയുമായിരുന്നു. ആതിരയുടെ കൊലപാതകം സാമ്പത്തിക നേട്ടത്തിന് ആയിരിക്കാമെന്ന് കരുതുന്നതായി എറണാകുളം റൂറൽ എസ്പി വിവേക് കുമാർ വിശദീകരിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോട്ടത്തിനുശേഷം ലഭ്യമാകുമെന്നും റൂറൽ എസ്പി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam