
ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ മരണകാരണം അറിയാൻ പോസ്റ്റുമോർട്ടം നടത്തും. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഗവിയിൽ നിന്നും കുട്ടി ഐസ്ക്രീം കഴിച്ച ശേഷമാണ് ഛർദി തുടങ്ങിയതെന്നാണ് വീട്ടുകാർ പറയുന്നത്. ഛർദി നിക്കാത്തതിനെ തുടർന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിൽ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്ക് ശേഷം വീട്ടിൽ പോയ കുട്ടിക്ക് വീണ്ടും ഛർദി തുടങ്ങിയതോടെ ആശുപത്രിയിലെത്തിക്കാനുള്ള യാത്രക്കിടെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ മൃതദേഹം ഇപ്പോൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിലോ കോട്ടയം മെഡിക്കൽ കോളേജിലോ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തും. ശേഷം മൃതശരീരം കുടുംബത്തിന് വിട്ടുനൽകും.
സംഭവം ഇങ്ങനെ
ഇന്നലെ പകൽ സമയത്ത് മുത്തച്ഛനോടൊപ്പം കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചതായി വീട്ടുകാർ പറയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിയ്ക്ക് ഛർദിയുണ്ടായത്. ഇന്നലെ വൈകിട്ട് തന്നെ വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ അഞ്ച് വയസുകാരിയെ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ട കുട്ടി, പിന്നീട് ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങിയെങ്കിലും വീണ്ടും ഛർദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ അതേ ആശുപത്രിയിലേക്ക് തന്നെ ചികിത്സക്കായി എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിലോ കോട്ടയം മെഡിക്കൽ കോളേജിലോ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്താനാണ് തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam