
പാലാ: കോട്ടയം മീനച്ചിലാറ്റിലെ (Meenachil river) ജലത്തിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്യ സാന്നിധ്യമെന്ന് കണ്ടെത്തൽ. പരിസ്ഥിതി ഗവേഷണ കേന്ദ്രമായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ, ഫീക്കൽ കോളിഫോം (fecal coliform) ബാക്ടീരിയയ്ക്ക് പുറമെ, തീവ്ര അമ്ല സാന്നിധ്യവും തിരിച്ചറിഞ്ഞു. അൻപതിലധികം കുടിവെള്ള പദ്ധതികളാണ് മീനച്ചിലാറ്റിൽ ഉള്ളത്.
പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിലാണ് വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഉത്ഭവ സ്ഥാനം മുതൽ അവസാനം വരെ ജനവാസ മേഖലകളിലൂടെ കടന്ന് പോകുന്ന മീനച്ചിലാറ്റിൽ മലിനീകരണ തോത് അപകടകരമാകും വിധം ഉയരുകയാണ്. അടുക്കം മുതൽ ഇല്ലിക്കൽ വരെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളിലും ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
ഏഴ് സാമ്പിളുകളിൽ രണ്ടായിരത്തിന് മുകളിലാണ് എഫ്‍സി കൗണ്ട്. മനുഷ്യ വിസർജ്യം പുഴയിൽ കലരുന്നുണ്ടെന്ന് മാത്രമല്ല, അതിന്‍റെ തോത് തീവ്രവുമാണെന്നാണ് പഠനം പറയുന്നത്. കൊവിഡ് നിയന്ത്രങ്ങൾക്കു ശേഷമാണ് സ്ഥിതി ഗുരുതരമായതെന്നാണ് വിലയിരുത്തൽ. ലോകാരോഗ്യ സംഘടനയുടെ മാർഗരേഖ പ്രകാരം കുടിവെള്ളത്തിൽ ഫീക്കൽ കോളിഫോം സാന്നിധ്യം ഉണ്ടാകരുത്. കോളിഫോം സാന്നിധ്യം ഉള്ള വെള്ളം ഉപയോഗിച്ചാൽ മഞ്ഞപ്പിത്തം, മലേറിയ അടക്കമുള്ള ജലജന്യരോഗങ്ങൾ പകരുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam