
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് വിവരം. ബസിലെ യാത്രക്കാരും ജീവനക്കാരുമടക്കം പത്ത് പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകടം നടന്ന ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങി. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കുറച്ച് നേരം റോഡിൽ ഗതാഗതം തടസമുണ്ടായി. ബസ് പാതിയോളം റോഡിലും ബാക്കി ഭാഗം പുറത്തുമായാണ് കിടക്കുന്നത്. അപകടത്തിൽ ബസിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.
ഇന്ന് നടന്ന മറ്റൊരു അപകടത്തിൽ കുറ്റിപ്പുറത്ത് വയോധിക കൊല്ലപ്പെട്ടു. കോഴിക്കോട്ടെ മകളുടെ വീട്ടിലേക്ക് പോകാൻ ട്രെയിനിൽ കയറാനെത്തിയ വയോധികയാണ് മരിച്ചത്. ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കൈവിട്ട് പാളത്തിനടിയിലേക്ക് വീഴുകയായിരുന്നു. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 65 വയസുകാരിയായിരുന്നു ഇവർ. തൃശ്ശൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണാണ് അപകടം ഉണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam