
കൊച്ചി: പള്ളൂരുത്തിയിൽ നിന്ന് നിരവധി പേരിൽ നിന്നും പിരിച്ച ചിട്ടി തുകയുമായി കടന്നുകളഞ്ഞ പ്രതിയെ പണവുമായി 20 വർഷങ്ങൾക്ക് ശേഷം പിടികൂടി പൊലീസ്. തമിഴ്നാട് കൊടുമുടി സ്വദേശിയായ ശേഖർ എന്നയാളെയാണ് തമിഴ്നാട്ടിലെത്തിയാണ് നീണ്ട നാളുകൾക്കിപ്പുറം പള്ളൂരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളൂരുത്തി ഭാഗത്ത് ഒരു അനധികൃത ചിട്ടിക്കമ്പനി സ്ഥാപനത്തിലെ കളക്ഷൻ ഏജന്‍റാറായി ജോലി ചെയ്ത് വരികയായിരുന്നു ശേഖർ.
നിരവധി പേരിൽ നിന്നും പിരിച്ചെടുത്ത പണവും, ചിട്ടി നടത്തിയിരുന്ന സ്ഥാപനത്തിന്‍റെ വാഹനവുമായി 2004ൽ ഇയാൾ നാട് വിടുകയായിരുന്നു. പണം നഷ്ടപ്പെട്ടവരുടെ പരാതിയിൽ പള്ളൂരുത്തി പൊലീസ് സ്റ്റേഷനിൽ ക്രൈം 106/2004 ആയി കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ശേഖർ കോടതിയിൽ നിന്നും ജാമ്യം നേടിയതിന് ശേഷം ഒളിവിൽ പോവുകയായിരുന്നു.
20 വർഷമായി പൊലീസിനെ വെട്ടിച്ച് പ്രതി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മട്ടാഞ്ചേരി പൊലീസ് അസിസ്റ്റന്‍റ്റ് കമ്മീഷണർ മനോജ് കെ.ആർ, പള്ളൂരുത്തി പൊലീസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ പള്ളൂരുത്തി പൊലീസ് സ്റ്റേഷനിലെ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ശിവൻ, എ.എസ്.ഐ അനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർ അനീഷ് സി.കെ എന്നിവർ ചേർന്നാണ് പ്രതിയെ തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam