
മൂന്നാർ: ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ആദ്യഘട്ടമായി മൂന്നു വില്ലേജുകളിൽ പട്ടയം ലഭിച്ചവർക്ക് ബുധനാഴ്ച മുതൽ നോട്ടീസ് നൽകി തുടങ്ങി. നോട്ടീസ് ലഭിച്ചവരുടെ ആദ്യ ഹിയറിംഗ് മാർച്ച് അഞ്ചിന് ദേവികുളത്തു വച്ച് കളക്ടറുടെ സാന്നിധ്യത്തിൽ നടക്കും.
ദേവികുളം താലൂക്കിലെ ഒൻപത് വില്ലേജികളിലായി ഡെപ്യൂട്ടി തഹസിൽദാറായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദാക്കാൻ ജനുവരി 18-നാണ് സർക്കാർ ഉത്തരവിട്ടത്. റദ്ദാക്കൽ നടപടികൾക്കും പുതിയ പട്ടയങ്ങൾ നൽകുന്നതിനും നാൽപ്പതിലധികം ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. ഇവരുടെ കൂടി സഹായത്തോടെ പട്ടയം കിട്ടിയവർക്കും ഇപ്പോൾ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും നോട്ടീസ് നൽകും.
മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ എന്നീ മൂന്ന് വില്ലേജുകളിലുള്ളവർക്കാണ് ആദ്യം നോട്ടീസ് നൽകുക. ഇവിടെ 37 പേർക്ക് പട്ടയം നൽകിയിട്ടുണ്ട്. ഈ ഭൂമി 54 പേർക്ക് മറിച്ചു വിറ്റിട്ടുമുണ്ട്. ഈ 91 പേർക്കും നോട്ടീസ് നൽകും. ഭൂമി സംബന്ധിച്ച് രേഖകളുമായി ദേവികുളം ആർഡിഒ ഓഫീസിലാണ് ഹാജരാകേണ്ടത്. ഇതിനു ശേഷം മറ്റു വില്ലേജുകളിലുള്ളവർക്കും നോട്ടീസ് നൽകുമെന്നും ഒൻപതു വില്ലേജുകളിലും ഇപ്പോൾ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ വിവരം റവന്യൂ വകുപ്പ് ശേഖരിച്ചു കഴിഞ്ഞതായും കളക്ടർ ഷീബാ ജോർജ് പറഞ്ഞു.
ഇതിനിടയിൽ ഒരാൾ കോടതിയെ സമീപിച്ച് മാർച്ച് എട്ട് വരെ സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. 45 ദിവസത്തിനകം പുതിയ പട്ടയം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഉത്തരവ് ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും നോട്ടീസ് നൽകാൽ മാത്രമാണ് തുടങ്ങിയത്. റദ്ദാക്കൽ പൂർത്തിയായ ശേഷമായിരിക്കും പുതിയ പട്ടയങ്ങൾക്ക് അപേക്ഷ സ്വീകരിക്കുക. ഇതിൽ സ്ഥലവും രേഖകളുമൊക്കെ പരിശോധിച്ച് പട്ടയം ലഭിക്കാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam