
കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയിൽ സ്കൂൾ വിദ്യാർഥി താമസിച്ചിരുന്ന മുറിയിൽ നിന്നും മുപ്പതിനായിരം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനക്കാരനായ വിദ്യാർഥിയുടെ മുറിയിൽ നിന്നും പാൻ മസാലകൾ കണ്ടെത്തിയത്. വിൽപ്പനയ്ക്ക് സഹായിച്ച രണ്ട് കൂട്ടാളികളെയും പിടികൂടി.
സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് കൊടുംക്രൂരത, പത്താംക്ലാസ് വിദ്യാർഥിയെ ചുട്ടുകൊന്നു
കട്ടപ്പനയിൽ അതിഥി തൊഴിലാളികൾക്കിടയിൽ പുകയില വ്യാപാരം വ്യാപകമായി നടക്കുന്നതായി നഗരസഭ ആരോഗ്യ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കട്ടപ്പനയിലെ എയ്ഡഡ് സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി അടക്കം കച്ചവട രംഗത്തുള്ളതായി കണ്ടെത്തി. തുടർന്ന് വിദ്യാർത്ഥിയുടെ മുറിയിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ചാക്ക് നിറയെ പാൻ മസാലകൾ സൂക്ഷിച്ചിരുന്നത്. പരിശോധന നടത്തിയ സംഘം ഉടൻ തന്നെ ഇവ കസ്റ്റഡിയിലെടുത്തു. പുതിയ ബസ് സ്റ്റാൻഡിലെ ലോഡ്ജ് മുറിയിൽ താമസിച്ചിരുന്ന വിദ്യാർഥിയിൽ നിന്നാണ് ഇവ കണ്ടെടുത്തതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറ്റ്ലി പി ജോൺ അറിയിച്ചു.
കേരളത്തിൽ നിരോധിച്ച പത്തോളം ബ്രാൻഡുകളിലുള്ള പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. അതിഥി തൊഴിലാളികൾക്ക് പുറമേ സ്കൂൾ കുട്ടികൾക്കിടയിലും ബീഹാർ സ്വദേശി പാൻ മസാലകൾ വിറ്റിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാൻ മസാല വിൽക്കാനായി സഹായം ചെയ്തിരുന്ന ബീഹാർ സ്വദേശി മുഹമ്മദ് ഹുസ്ബുദീൻ മൻസൂരി, മധ്യപ്രദേശ് സ്വദേശി മോഹൻ എന്നിവരെയും ആരോഗ്യ വിഭാഗം പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചു. ഏതാനും നാളുകൾക്കിടെ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പാൻ മസാലയാണ് കട്ടപ്പനയിൽ നിന്നും നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്. കട്ടപ്പനയിലെ ചില വ്യാപാരികളിൽ നിന്ന് പിടിച്ചെടുത്ത പാൻ മസാല പുകയില ഉൽപ്പന്നങ്ങളും ഉദ്യോഗസ്ഥർ നശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...