
കോഴിക്കോട്: നൂറോളം കുടുംബങ്ങളുടെ ജീവന് ഭീഷണിയായ ക്വാറികളുടെ പ്രവര്‍ത്തനം പതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നടപടി അട്ടിമറിച്ചുവെന്നാരോപിച്ച് കൊടിയത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് പഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറിയുടെ ചേംബറില്‍ മുക്കാല്‍ മണിക്കൂറോളം നീണ്ട പ്രതിഷേധ സമരം നടന്നത്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പറോഡ് തോണിച്ചാല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ക്വാറികളുടെ പ്രവര്‍ത്തനം ജീവന് ഭീഷണിയുയര്‍ത്തുന്നു എന്ന് ചൂണ്ടികാട്ടിയാണ് നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. ചെറിയ ഒരു മഴ പെയ്താല്‍പ്പോലും വലിയ ദുരന്തമായി മാറാവുന്ന തരത്തില്‍ ഭീമന്‍ മണ്‍കൂനയും പാറക്കല്ലുകളും നൂറോളം വീടുകളുടെ മുകളിലായി ക്വാറിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ ഏത് നിമിഷവും താഴേക്ക് പതിക്കുമെന്ന അവസ്ഥയിലാണുള്ളത്. ഇത് സംബന്ധിച്ച് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് റവന്യൂ, പഞ്ചായത്ത് അധികൃതരും നാട്ടുകാരും ക്വാറിയില്‍ സന്ദര്‍ശനം നടത്തുകയും ഉടമകളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അപകടാവസ്ഥ പരിഹരിക്കുവാനും പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കിയാണ് അന്നൊക്കെ ചര്‍ച്ച അവസാനിച്ചത്.
എന്നാല്‍ ഇതില്‍ പ്രൊഫൈല്‍ എന്ന പേരിലുള്ള ഒരു ക്വാറി കമ്പനി ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെക്രട്ടറി അനുവാദം നല്‍കിയിട്ടുണ്ടെന്ന് മറുപടിയാണ് ഇവര്‍ നല്‍കിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് നാലാം വാര്‍ഡ് മെംബര്‍ കോമളം തോണിച്ചാലില്‍, സമരസമിതി ചെയര്‍മാന്‍ ബഷീര്‍ പുതിയോട്ടില്‍, കബീര്‍ കണിയാത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ സംഘം പഞ്ചായത്ത് സെക്രട്ടറി ടി ആബിദയെ ഉപരോധിക്കുകയായിരുന്നു.
പ്രതിഷേധക്കാരും സെക്രട്ടറിയും തമ്മില്‍ ഏറെ നേരം രൂക്ഷമായ വാഗ്വാദങ്ങള്‍ നടന്നു. തുടന്ന് മുക്കം പൊലീസ് സ്ഥലത്തെത്തുകയും രംഗം ശാന്തമാക്കുകയുമായിരുന്നു. ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം പ്രശ്‌നം പരിഹരിക്കാമെന്ന് ക്വാറി ഉടമകള്‍ അറിയിച്ചതായും ഇതിനായി സമയം നല്‍കുക മാത്രമാണ് ചെയ്തതെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam