ഞായറാഴ്ച വൈകുന്നേരം മുതൽ പോത്ത് അസാധാരണമായി പെരുമാറുകയും നിർത്താതെ കരയുകയും ചെയ്തതോടെ പേവിഷബാധയെന്ന സംശയം ഉയർന്നു. തിങ്കളാഴ്ച പുലർച്ചെയോടെ പോത്തിന്റെ ആരോഗ്യനില മോശമായി. വിവരം അറിഞ്ഞ് മൃഗ ഡോക്ടർ സ്ഥലത്തെത്തിയെങ്കിലും അതിന് മുൻപ് തന്നെ പോത്ത് ചത്തു.

കൊച്ചി: കുറുനരിയുടെ ആക്രമണത്തെ പോത്ത് പേ വിഷബാധയേറ്റ് ചത്തു. കരുമാലൂർ പുറപ്പിള്ളിക്കാവ് മുറിയാക്കൽ സ്വദേശി ഷിൻരാജിന്റെ പോത്തിനെയാണ് ഇന്നലെ രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. റോഡിനോട് ചേർന്നുള്ള തരിശ് പാടത്താണ് പോത്തിനെ മേയാൻ വിട്ടിരുന്നത്. ഈ പ്രദേശത്ത് കുറുനരികളുടെ ശല്യം നിലനിൽക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച വൈകുന്നേരം മുതൽ പോത്ത് അസാധാരണമായി പെരുമാറുകയും നിർത്താതെ കരയുകയും ചെയ്തതോടെ പേവിഷബാധയെന്ന സംശയം ഉയർന്നു.

തിങ്കളാഴ്ച പുലർച്ചെയോടെ പോത്തിന്റെ ആരോഗ്യനില മോശമായി. വിവരം അറിഞ്ഞ് മൃഗ ഡോക്ടർ സ്ഥലത്തെത്തിയെങ്കിലും അതിന് മുൻപ് തന്നെ പോത്ത് ചത്തു. കുറുനരിയുടെ കടിയേറ്റതാണ് രോഗബാധയ്ക്ക് കാരണമെന്നതാണ് പ്രാഥമിക നിഗമനം. മുൻപ് കരുമാല്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ കുറുനരികളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. 2018ലെ പ്രളയത്തിന് ശേഷമാണ് ഇവയെ വീണ്ടും കൂടുതലായി കണ്ട് തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. പുഴയോരങ്ങളിലെ പൊന്തക്കാടുകളിലാണ് ഇവയുടെ സാന്നിധ്യം കൂടുതലായി കാണുന്നത്.

മനയ്ക്കപ്പടി മുറിയാക്കൽ, പുറപ്പിള്ളിക്കാവ് നാറാണത്ത് റോഡ്, മാഞ്ഞാലി മാട്ടുപുറം മേഖലകളിലാണ് ശല്യം കൂടുതലെന്ന് നാട്ടുകാർ പറയുന്നു. സാധാരണയായി കോഴികളെയാണ് ഇവ പിടിക്കുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും ഇതുവരെ ഒരു കുറുനരിയെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.