
തിരുവനന്തപുരം: പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതികൾ മാസങ്ങൾക്ക് ശേഷം പിടിയിൽ. ബാലരാമപുരം സ്വദേശി ശരത്ത് (24), തലയാൽ സ്വദേശി സുധാകർ ബാലു (21) എന്നിവരാണ് അറസ്റ്റിലായത്. ആക്രമി സംഘത്തിലെ മറ്റ് മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു സംഭവം.
പരാതിക്കാരനായ രഞ്ജിത്തിന്റെ വീടിന് സമീപമുള്ള റോഡരികിലിരുന്ന് പ്രതികളും സംഘവും മദ്യപിച്ചിരുന്നു. ഇത് രഞ്ജിത്ത് ചോദ്യം ചെയ്തതോടെ വാക്കേറ്റം ആരംഭിക്കുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തു. ഇതിലുള്ള വ്യക്തി വൈരാഗ്യത്താൽ ഒരാഴ്ചയക്ക് ശേഷം മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രഞ്ജിത്തിനെ ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് പിന്നിൽവെച്ച് പ്രതികൾ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.
ബൈക്കിൽ നിന്ന് ചവിട്ടി താഴെയിട്ട ശേഷം പ്രതികൾ രഞ്ജിത്തിനെ അതിക്രൂരമായി മർദ്ദിച്ചു. കൂട്ടത്തിൽ ഒരാൾ ബിയർ കുപ്പികൊണ്ട് രഞ്ജിത്തിനെ തലയ്ക്ക് അടിക്കുകയും, മറ്റൊരാൾ ഇരുമ്പു കമ്പികൊണ്ട് കൈ അടിച്ചു ഒടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റതോടെ രഞ്ജിത്തിനെ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു.
രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ച നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. മാസങ്ങളായി പ്രതികളെ തിരഞ്ഞ പൊലീസ് കഴിഞ്ഞ ദിവസം ഇവരെ പിടികൂടി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam