
ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് ടാർ മിക്സിംഗ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പ്ലാന്‍റ് വന്നാൽ പ്രകൃതിക്കും ജനങ്ങൾക്കും ഗുരുതരമായ ദോഷമുണ്ടാകുമെന്ന് കാണിച്ചാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരത്തിനിറങ്ങിയത്. കുട്ടിക്കാനം ആഷ്ലി കവലയിൽ ദേശീയപാതക്ക് സമീപമായാണ് ടാർ മിക്സിംഗ് പ്ലാന്‍റിന്‍റെ നിർമ്മാണം പുരോഗമിക്കുന്നത്.
ടാർ പ്ലാന്‍റ് ജനവാസമേഖലയിൽ അല്ലെന്ന പീരുമേട് തഹസിൽദാരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്ലാന്‍റിന് അനുമതി കിട്ടിയത്. എന്നാൽ ധാരാളം വീടുകൾ ഈ പരിസരത്തുണ്ട്. തേയില തോട്ടത്തിൽ ആയിരത്തോളം തൊഴിലാളികൾ പണിയെടുക്കുകയും ചെയ്യുന്നുണ്ട്. പ്ലാന്‍റ് വന്നാൽ പരിസരവാസികൾക്കും പരിസ്ഥിതിക്കും ദോഷമുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
കല്ലാർ ഭാഗത്താണ് ആദ്യം പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങിയത്. അവിടുത്തെ നാട്ടുകാർ പ്രതിഷേധവുമായെത്തിയപ്പോൾ നിർമ്മാണം കുട്ടിക്കാനത്തേക്ക് മാറ്റുകയായിരുന്നു. പ്ലാന്‍റിന്‍റെ നിർമ്മാണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖ്യമന്ത്രി അടക്കമുള്ളവർക്ക് സമരക്കാർ പരാതി നൽകിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ വിപുലമായ സമരപരിപാടികളിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam