
പുതുച്ചേരി: പഠനത്തിൽ മകളേക്കാൾ മികവ് കാണിച്ച മകളുടെ സഹപാഠിയെ എട്ടാം ക്ലാസുകാരിയുടെ അമ്മ വിഷം കൊടുത്തുവെന്ന കൊടും ക്രൂരതയുടെ വാർത്തയാണ് ഇന്ന് പുറത്തുവന്നത്. പുതുച്ചേരി കാരയ്ക്കൽ സ്വദേശികളായ രാജേന്ദ്രൻ, മാലതി ദമ്പതിമാരുടെ മകൻ ബാലമണികണ്ഠൻ ആണ് മരിച്ചത്. പുതുച്ചേരിയിലെ ന്യായവില കടയിൽ സെയിൽസ്മാനായ രാജേന്ദ്രന്റേയും മാലതിയുടേയും മൂന്ന് മക്കളിൽ രണ്ടാമനായ ബാല മണികണ്ഠൻ വിഷബാധയേറ്റ് മരിക്കുകയായിരുന്നു.
പ്രദേശത്തെ സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ബാല മണികണ്ഠൻ. സ്കൂൾ ആനിവേഴ്സറി ആഘോഷ പരിപാടികളുടെ പരിശീലത്തിന് എത്തിയ ഈ കുട്ടിക്ക് സഹപാഠിയുടെ അമ്മ വിഷം കലർത്തിയ ശീതളപാനീയം നൽകിയെന്നാണ് ആരോപണം. വീട്ടിലെത്തിയ ഉടൻ കുട്ടി തുടർച്ചയായിഛർദ്ദിക്കുകയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയുമായിരുന്നു. രക്ഷിതാക്കൾ ബാല മണികണ്ഠനെ കാരയ്ക്കൽ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തരയോടെ കുട്ടി മരിച്ചു. ക്ലാസിൽ ഒന്നാമനായ ബാല മണികണ്ഠനോടുള്ള അസൂയ കാരണം രണ്ടാം സ്ഥാനക്കാരിയായ സഹപാഠിയുടെ അമ്മ വിക്ടോറിയ സകയ റാണി ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടിയുടെ മരണത്തെ തുടർന്ന് വിക്ടോറിയ സകയറാണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Read more: വീണ്ടും ദുരഭിമാനക്കൊല, ഇതരജാതിക്കാരിയെ വിവാഹം ചെയ്ത യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
സ്കൂളിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിരോധിച്ച് സകയ തന്നെയാണ് കുട്ടിക്ക് ശീതള പാനീയം നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്. തേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷവും നന്നായി സംസാരിക്കുകയും വലിയ അവശത പ്രകടമാക്കാതിരിക്കുകയും ചെയ്ത കുട്ടി പെട്ടെന്ന് മരിച്ചതിൽ ചികിത്സാപ്പിഴവുണ്ടെന്നും കുട്ടിയുടെ ബന്ധുക്കൾക്ക് പരാതിയുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam