
പുതുപ്പള്ളി: പുതുപ്പളളിയില്‍ യുഡിഎഫിന്റെ ഉരുക്കുകോട്ടയാണ് മീനടം പഞ്ചായത്ത്. ഒരു തെരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടി പിന്നില്‍ പോകാത്ത ഇവിടെ മികച്ച ലീഡാണ് കോണ്‍ഗ്രസിന്റെ ഉന്നം. എന്നാല്‍ ചരിത്രം വഴിമാറുമെന്ന് സിപിഎമ്മിന്റെ അവകാശവാദം. മണ്ഡലത്തിലെ ഏറ്റവും ചെറിയ പഞ്ചായത്താണ് മീനടം. ആകെ 13 ബൂത്തുകളിലായി 10815 വോട്ടര്‍മാര്‍. പാമ്പാടിയിലെ നാല് വാര്‍ഡുകളും പുതുപ്പളളിയുടെ ഭാഗങ്ങളും ചേര്‍ത്തുണ്ടാക്കിയ മീനടം ചുവന്നത് അപൂര്‍വമാണ്. കഴിഞ്ഞ 18 വര്‍ഷമായി മീനടം ഭരിക്കുന്നത് യുഡിഎഫാണ്. പഞ്ചായത്ത് രൂപീകരണത്തിന് മുന്‍കയ്യെടുത്ത ഉമ്മന്‍ ചാണ്ടിക്കൊപ്പം എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും മീനടം നിന്നു. പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയതിന്റെ ക്രെഡിറ്റ് യുഡിഎഫ് എടുക്കുമ്പോള്‍ ഇനിയും നേരെയാവാത്തവ ചൂണ്ടിക്കാട്ടിയാണ് ഇടതിന്റെ പ്രചാരണം.
തകര്‍ന്ന ഉള്‍വഴികള്‍ മണ്ഡലത്തിലെ മറ്റെല്ലായിടത്തും പോലെ മീനടത്തും വിഷയമാണ്. ടാറിംഗ് നടക്കാത്ത റോഡുകളാണ് പഞ്ചായത്തിലേതെന്ന്് സിപിഎം നേതാവ് എബി ജോര്‍ജ് പറഞ്ഞു. പുതുപ്പള്ളിയിലെ വികസനനേട്ടമെന്തെന്ന ചോദ്യത്തിന് യുഡിഎഫിന്റെ ഉത്തരം മീനടം സ്പിനിംഗ് മില്ലാണ്. ഉമ്മന്‍ ചാണ്ടിയാണ് മില്ല് കൊണ്ടുവന്നതെന്നും മൂന്നുറോളം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും ഡെപ്യൂട്ടി മാനേജര്‍ മനോജ് പറഞ്ഞു. എന്നാല്‍ സംരംഭം ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ വേതനം നല്‍കുന്നില്ലെന്നാണ് എബി ജോര്‍ജ് പറഞ്ഞത്.
മീനടത്ത് യുഡിഎഫിന് ഏറ്റവും ക്ഷീണമുണ്ടായത് 2021ലാണ്. അന്ന് പഞ്ചായത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് 836 മാത്രമായിരുന്നു. സമുദായ വോട്ടുകളിലെ ചോര്‍ച്ചയുള്‍പ്പെടെ തിരിച്ചടിയായി കോണ്‍ഗ്രസിന്. അതേസമയം, ഇത്തവണ മൂന്നിരട്ടി വോട്ട് നേടുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. 2004 ലോക്‌സഭയില്‍ ലീഡ് നേടിയ ചരിത്രം ആവര്‍ത്തിക്കാനാകുമെന്ന് സിപിഎമ്മും വിലയിരുത്തുന്നു. വോട്ടെണ്ണം ചെറുതെങ്കിലും മീനടത്ത് ഇരുകൂട്ടരും തമ്മിലുളള വോട്ട് വ്യത്യാസം പുതുപ്പളളി ഫലത്തിന്റെ സൂചനയാകും.