അമ്പലപ്പുഴയിൽ ഒരു ഫുഡ് പ്രോഡക്ട്സ് സ്ഥാപനത്തിന് ലഭിച്ച പാചക വാതക സിലിണ്ടറിലാണ് ഗ്യാസിന് പകരം പച്ചവെള്ളം കണ്ടെത്തിയത്. പരാതിപ്പെട്ടപ്പോൾ ഏജൻസി അധികൃതർ കൈമലർത്തിയെന്ന് കടയുടമ ആരോപിച്ചു.

അമ്പലപ്പുഴ: പാചക വാതക സിലിണ്ടറിൽ ഗ്യാസിന് പകരം പച്ചവെള്ളം ലഭിച്ചതായി പരാതി. പുന്നപ്ര കുറവൻതോട് കിഴക്കുവശം ഒരുമ എന്ന പേരിൽ ഫുഡ് പ്രോഡക്ട്സ് സ്ഥാപനം നടത്തുന്ന കബീർ റഹ്മാനിയക്കാണ് പച്ചവെള്ളം നിറച്ച സിലിണ്ടർ ലഭിച്ചത്. കഴിഞ്ഞ ദിവസം സ്ഥാപനത്തിൽ ഈ സിലിണ്ടർ ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുന്നതിനിടയിൽ അടുപ്പ് തനിയെ കെട്ടുപോകുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് സിലിണ്ടറിൽ പച്ചവെള്ളമാണെന്ന് കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആലപ്പുഴയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഏജൻസിയിൽ നിന്നാണ് സിലിണ്ടർ വാങ്ങിയത്. സിലിണ്ടറിൽ വെള്ളമാണെന്ന് പരാതിപ്പെട്ടപ്പോൾ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഏജൻസി അധികൃതർ കൈമലർത്തുകയായിരുന്നുവെന്ന് കടയുടമ പറഞ്ഞു. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് മൂന്ന് ദിവസം മുമ്പാണ് 110 രൂപ വർധിച്ച് 1,880 രൂപയായത്. ഞായറാഴ്ചയാണ് ഈ ഉയർന്ന വില നൽകി ഇദ്ദേഹം പാചക വാതക സിലിണ്ടർ വാങ്ങിയത്.

ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിന് 38.1 കിലോഗ്രാമാണ് ആകെ തൂക്കം വേണ്ടത്. ഇതിൽ സിലിണ്ടറിന്റെ തൂക്കം 19 കിലോയും ബാക്കി 19.1 കിലോ പാചക വാതകവുമാണ് കാണേണ്ടത്. എന്നാൽ ഒൻപത് കിലോ പാചക വാതകം ഉപയോഗിച്ചപ്പോഴേക്കും തീർന്നുപോയി. പിന്നീട് തൂക്കി നോക്കിയപ്പോൾ സിലിണ്ടറിന്റെ തൂക്കമടക്കം 29 കിലോ ഉള്ളതായി കണ്ടെത്തി. അതായത് ബാക്കിയുള്ള പത്ത് കിലോ പാചക വാതകത്തിന് പകരം പച്ചവെള്ളമായിരുന്നു സിലിണ്ടറിലുണ്ടായിരുന്നത്.