
എറണാകുളം: കൈക്കൂലി വാങ്ങവേ പൊതുമരാമത്ത് ജൂനിയർ സൂപ്രണ്ട് വിജിലൻസിന്റെ പിടിയിൽ. എറണാകുളംപൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടായ രതീഷ് എംഎസ് ആണ് പിടിയിലായത്. 5000 രൂപ കൈക്കൂലി വാങ്ങവെ ആയിരുന്നു ഇയാൾ വിജിലൻസിന്റെ കെണിയിൽ പെട്ടത്.
എറണാകുളംപൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ടെണ്ടർ ചെയ്ത ഇടപ്പള്ളി മാർക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഏറ്റെടുത്ത കാരാറുകാരനാണ് പരാതിക്കാരൻ. പണിപൂർത്തീകരിച്ച ശേഷം 21,85,455/- രൂപയുടെ ബില്ല് മാറാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ബില്ല് മാറി കിട്ടാത്തതിനെ തുടർന്ന് ഇന്നലെ ബില്ല് മാറിയോ എന്നറിയാൻ ഓഫീസിലെത്തി.
ജൂനിയർ സൂപ്രണ്ടായ രതീഷ് 'കഴിഞ്ഞ ബില്ല് മാറിയപ്പോൾ എന്നെ കണ്ടില്ലല്ലോ' എന്നും രണ്ട് ബില്ലുകളും ചേർത്ത് മാറി നൽകുന്നതിന് 5,000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് മധ്യമേഖല പൊലീസ് സൂപ്രണ്ട് ജി ഹിമേന്ദ്രനാഥ് ഐ പി എസിനെ അറിയിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.ജെ മാർട്ടിന്റെനേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് ഉച്ചകഴിഞ്ഞ് 03:00 മണിയോടെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വച്ച് കരാറുകാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം ജൂനിയർ സൂപ്രണ്ടായ രതീഷ് എംഎസിനെ കൈയോടെ പിടികൂടുകയും ആയിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പിയെ കൂടാതെ ഇൻസ്പെക്ടർമാരായ വിമൽ വി, വിനോദ് സി, പൊലീസ് സബ് ഇൻസ്പെക്ടറായ സണ്ണി കെറ്റി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജോസഫ്.കെ.എ, ഉണ്ണികൃഷ്ണൻ, ഷിബു.സി, സിവിൽ പൊലീസ് ഓഫീസർമാരായ വിനീഷ്, പ്രീജിത്ത്, ധനേഷ്, സുനിൽ കുമാർ, പ്രമോദ് കുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam