
ചിത്താരി(കാഞ്ഞങ്ങാട്): പെടക്കണ മത്തിയുമായി തിരമാലകള്‍ എത്തി. ഉടുത്തിരുന്ന മുണ്ടിലും കയ്യില്‍ കിട്ടിയ കവറുകളിലുമെല്ലാം മത്തി വാരിക്കൂട്ടി നാട്ടുകാര്‍. കാസര്‍കോട് കാഞ്ഞങ്ങാടാണ് അപൂര്‍വ്വ പ്രതിഭാസം അരങ്ങേറിയത്. തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ് തിരക്കൊപ്പം മത്തിയെത്തിയത്. കിലോമീറ്ററുകളോളം നീളത്തിലാണ് പെടക്കണ മത്തി തീരത്തെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ് പ്രതിഭാസത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്. ചിത്താരി അഴിമുഖം മുതല്‍ അജാനൂര്‍ വരെയാണ് ഇന്നലെ മത്തിച്ചാകര തീരത്തെത്തിയത്.
"
തീരത്തുണ്ടായിരുന്നവര്‍ കയ്യില്‍ കിട്ടിയ ചട്ടിയിലും കലത്തിലും കവറിലുമെല്ലാം മീന്‍ വാരി നിറച്ചു. പറഞ്ഞറിഞ്ഞ് കൂടുതല്‍ ആളുകള്‍ തീരത്തെത്തി. എത്തിയവര്‍ക്കെല്ലാം കടലിന്‍റെ സമ്മാനം. ഇത്തരം പ്രതിഭാസം ഇതിന് മുന്‍പും ഇവിടങ്ങളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയധികം മത്തി കിട്ടുന്നത് ആദ്യമായിട്ടാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam