
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയെ എലി കടിച്ചു. ഐ സി യു ഒബ്സര്‍വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്. വൃക്ക രോഗിയായ ഗിരിജാ കുമാരിയെ അബോധാവസ്ഥയിലാണ് ആശുപത്രിലെത്തിച്ചതെന്ന് മകള്‍ രശ്മി പറഞ്ഞു. പിന്നീട് മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ബോധം വന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലിരുന്ന ഇവര്‍ കാലില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോളാണ് കാലില്‍ എലി കടിച്ച് കൊണ്ടിരിക്കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് ഡോക്‌ടറോട് പറഞ്ഞപ്പോള്‍ ഒരു പതിവ് കാര്യമെന്ന രീതിയിലാണ് പ്രതികരിച്ചത്. ആദ്യം പോയി വാക്‌സിനെടുക്കാന്‍ പറഞ്ഞു. രണ്ട് വിരലുകളിലെ നഖവും അതോട് ചേര്‍ന്ന മാംസവും ഇതിനിടെ എലി കടിച്ചിരുന്നു.
എന്നാല്‍ മെഡിക്കല്‍ കോളേജിലെ നേഴ്സുമാരോ അറ്റന്‍റര്‍മാരോ സഹായത്തിനെത്തിയില്ലെന്നും രശ്മി പറയുന്നു. തുടര്‍ന്ന് ഐ സി യു ഒബ്സര്‍വേഷനില്‍ നിന്നും അമ്മയെ വീല്‍ചെയറില്‍ ഇരുത്തി താന്‍ ഒറ്റയ്ക്കാണ് കൊണ്ടുപോയതെന്നും എലി കടിച്ച മുറിവില്‍ നിന്ന് രക്തമൊലിച്ചിട്ടും അത് ഡ്രസ് ചെയ്യാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും രശ്മി പറഞ്ഞു.
പേവിഷ ബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പെടുത്ത ശേഷം ഇവരെ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍, സംഭവം പുറത്തറിഞ്ഞതോടെ ഇവര്‍ക്ക് നിര്ബന്ധിത ഡിസ്ചാര്‍ജ്ജ് നല്‍കി വീട്ടിലേക്ക് വിട്ടെന്നും രശ്മി പറയുന്നു. വിഷയത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടിയതായി അറിയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam