
വയനാട്: മഴക്കെടുതികളാല്‍ ദുരിത തുരുത്തായി മാറിയ വയനാട് ജില്ലയില്‍ ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട് (അതീവ ജാഗ്രതാ നിര്‍ദേശം) പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി 398.71 മി.മീ മഴയാണ് ജില്ലയില്‍ പെയ്തത്. ഇതിനെ തുടര്‍ന്ന് ജില്ല ഒറ്റപ്പെടുകയും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടുകയും ചെയ്തു. പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വൈത്തിരിയില്‍ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു.
താമരശ്ശേരി ചുരം ഉള്‍പ്പടെ പലയിടത്തും യാത്രക്കാരും വാഹനങ്ങളും കുടുങ്ങി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ജില്ലാഭരണകൂടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു പരിപാടികളെല്ലാം ഒഴിവാക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ മാത്രമായിരിക്കും ഇനി മുതല്‍ ശ്രദ്ധയൂന്നുക. റെഡ് അലര്‍ട്ടിനെ തുടര്‍ന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്.
യാത്രകള്‍ പരമാവധി പരിമിതപ്പെടുത്തണമെന്നും പുഴകളിലും തോടുകളിലും ഒരു കാരണവശാലും ഇറങ്ങരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. പുഴ, തോട് മറ്റു ജലാശയങ്ങള്‍ കുന്നുകള്‍ എന്നിവക്ക് സമീപം താമസിക്കുന്നവര്‍ സ്വയംരക്ഷയുടെ ഭാഗമായി സ്വമേധയ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിതാമസിക്കാന്‍ ജനങ്ങള്‍ മടിക്കരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
ഇനിയും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഫയര്‍ഫോഴ്‌സ്, പോലീസ് റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വൈകാതെ തന്ന ആര്‍മി, നേവി എന്‍.ഡി.ആര്‍.എഫ് സേനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട്ടില്‍ എത്തും. ഇതിനിടെ കല്‍പ്പറ്റക്കടുത്ത് ദേശീയപാതയില്‍ വെള്ളാരംകുന്നില്‍ മണ്ണിടിഞ്ഞു. രണ്ട് വാഹനങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞു. യാത്രക്കാരെ രക്ഷപ്പെടുത്തിയെങ്കിലും ഈ മേഖലയിലെ വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam