
ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് യുഡിഎഫ് എംഎൽഎമാർ നേർക്കുനേർ. അമ്പലപ്പുഴ മണ്ഡലത്തിലെത്തിയതിന് വിമര്‍ശിച്ച എംഎൽഎ ജി സുധാകരന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ രംഗത്ത്. സുധാകരൻ ഇപ്പോഴും സിപിഎം ആണന്നാണ് കരുതുന്നതെന്ന് റെജി ചെറിയാൻ വിമര്‍ശിച്ചു. താൻ അവിടെ പോയത് മണ്ണുവാരി കൊണ്ട് പോകാൻ അല്ല. ഈ പറയുന്ന മഹാൻ മന്ത്രി ആയിരുന്ന കാലത്ത് അവിടെ നിന്ന് കരിമണൽ കൊണ്ടുപോയിരുന്നുവെന്നും റെജി ചെറിയാൻ ആരോപിച്ചു. തന്നെ വ്യക്തിപരമായി പറഞ്ഞാൽ അതിനപ്പുറം തിരിച്ചുപറയുമെന്നും റെജി ചെറിയാൻ തിരിച്ചടിച്ചു. തന്റെ മണ്ഡലത്തിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ റെജി ചെറിയാനെ ജി സുധാകരന്‍ പൊതുവേദിയിൽ രൂക്ഷമായി വിമർശിച്ചിരുന്നു.
ആരുടെയും കയ്യിൽ നിന്ന് എഴുതി വാങ്ങി എംഎൽഎ ആയതല്ല താനെന്നും കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്ത് എംഎൽഎ ആയതാണെന്നും റെജി ചെറിയാൻ വിമര്‍ശിച്ചു. വ്യക്തിഹത്യ ചെയ്യുന്നത് നോക്കിയും കണ്ടും ചെയ്യുന്നതാണ് നല്ലത്. എംഎൽഎമാരുടെ രാജാവ് ആകാൻ ശ്രമിക്കണ്ടെന്നും റെജി ചെറിയാൻ മുന്നറിയിപ്പ് നല്‍കി. ഈ പറഞ്ഞ മഹാൻ മന്ത്രി ആയിരുന്ന കാലത്ത് അവിടെ നിന്ന് കരിമണൽ കൊണ്ടുപോയിരുന്നു. അന്നത്തെ കാലത്ത് മണ്ണ് കൊണ്ടുപോയത് എങ്ങോട്ടാണെന്ന് ഭരിച്ചവർക്കാണ് അറിയാവുന്നതെന്നും റെജി ചെറിയാൻ വിമര്‍ശിച്ചു. ഞാൻ അവിടെ പോയത് മണ്ണുവാരി കൊണ്ട് പോകാൻ അല്ല. തോട്ടപ്പള്ളി പൊഴി തുറന്ന് കിടക്കുകയാണ് എന്ന് അറിയാനാണ് പോയത്. അതിനുള്ള അവകാശം കുട്ടനാട് എംഎൽഎയ്ക്കുണ്ട്. എൻജിനീയറെ അടക്കം വിളിച്ചുകൊണ്ടാണ് പോയതെന്നും റെജി ചെറിയാൻ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam