
കൊച്ചി: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർക്കുള്ള സമാശ്വാസ പദ്ധതി സർക്കാർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ലിവർ ഫൗണ്ടേഷൻ ഓഫ് കേരള രംഗത്ത്. കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന ചികിത്സയും മരുന്നും ഇപ്പോൾ ലഭിക്കുന്നില്ലെന്നും ലിവർ ഫൗണ്ടേഷൻ ഓഫ് കേരള ആരോപിച്ചു. എറണാകുളം വടക്കൻ പറവൂരിൽ നടന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ ഒത്തുചേരലിലാണ് കരൾ രോഗികളോടുള്ള സർക്കാർ അവഗണന ചർച്ചയായത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കരൾ മാറ്റിവച്ചവർക്ക് നൽകിയിരുന്ന സമാശ്വാസ പെൻഷനും കാരുണ്യ പദ്ധതി വഴിയുള്ള സഹായവും ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇത് പുനസ്ഥാപിക്കാൻ വേണ്ട നടപടി സർക്കാർ വേഗത്തിലാക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വി ഡി സതീശൻ എംഎൽഎ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 2500ലേറെപ്പേർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ടെന്നാണ് നിലവിലെ കണക്ക്. സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയിൽ കരൾ മാറ്റത്തിന് വിധേയരായവരെ ഉൾപ്പെടുത്തണമെന്നുള്ള ആവശ്യവും ശക്തമാകുകയാണ്. ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടന്ന കരൾ മാറ്റിവയ്ക്കലിന് വിധേയരായവരുടെ സംഗമത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലേറെപ്പേരാണ് പങ്കെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam