
മലപ്പുറം: മലപ്പുറം ജില്ലയുടെ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയ്ക്ക് റെറ നിയമത്തെക്കുറിച്ചുള്ള അവബോധം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്. പെരിന്തല്‍മണ്ണ എംപിഎസ് റോയല്‍ പ്ലാസയില്‍ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറ്റി (കെ- റെറ)നടത്തിയ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണയില്‍ വന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച അതോറിറ്റിക്ക് ജില്ലാ ഭരണകൂടത്തിന്റെ കൃതജ്ഞത അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ത്വരിതഗതിയില്‍ വികസിക്കുന്ന മലപ്പുറത്തിന് ചാലകശക്തിയാകാന്‍ നിയമാവബോധം ജനങ്ങള്‍ക്കുണ്ടാകണം. ഈ മേഖലയിലെ അനാവശ്യപ്രശ്നങ്ങള്‍ ഒഴിവാകാനും നിയമപരിരക്ഷ ഉറപ്പാകാനും ഡെവലപ്പര്‍മാര്‍ റെറയുടെ വഴിയെ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വീട് എന്ന മലയാളിയുടെ സ്വപ്നം സുഭദ്രവും സുരക്ഷിതവുമാക്കാനാണ് റെറ നിയമവും കെട്ടിടനിര്‍മാണ ചട്ടങ്ങളും നിലവിലുള്ളതെന്ന് കെ-റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍ പറഞ്ഞു. റെറയില്‍ രജിസ്റ്റര്‍ ചെയ്തു പദ്ധതികള്‍ക്ക് ബാങ്ക് വായ്മ കിട്ടാന്‍ എളുപ്പമാണ്. പൊതുജനങ്ങള്‍ക്ക് പദ്ധതികളില്‍ വിശ്യാസ്യത വരുന്നതിനോടൊപ്പം ബില്‍ഡര്‍മാര്‍ക്ക് തങ്ങളുടെ ബിസിനസ് വര്‍ദ്ധിപ്പിക്കാനും റെറ നിയമം സഹായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെറ നിയമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കെ-റെറ മെമ്പര്‍മാരായ അഡ്വ. പ്രീത പി. മേനോന്‍, ഡോ. ബി സന്ധ്യ എന്നിവര്‍ സംസാരിച്ചു.
കെട്ടിട നിര്‍മാണ ചട്ടങ്ങളെക്കുറിച്ചും പ്ലോട്ട് തിരിക്കല്‍ സംബന്ധിച്ച നിയമവശങ്ങളെക്കുറിച്ചും ചീഫ് ടയണ്‍ പ്ലാനര്‍ (പ്ലാനിങ്) എച്ച്. പ്രശാന്ത് സംസാരിച്ചു. പരിപാടിയില്‍ പൊതുജനങ്ങളുടേയും പ്രൊമോട്ടര്‍മാരുടേയും സംശയങ്ങള്‍ക്ക്
ചെയര്‍മാന്‍ മറുപടി പറഞ്ഞു. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ നിന്നും സമീപത്തുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രൊമോട്ടര്‍മാര്‍, റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍, ടൌണ്‍ പ്ലാനിങ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam