ഭക്ഷണ സാമഗ്രികൾ ശുചി മുറിയില്‍ : ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് ഹോട്ടലുകാരുടെ മര്‍ദ്ദനം

By Web TeamFirst Published May 16, 2022, 10:54 AM IST
Highlights

ഡോക്ടറുടെ പരാതിയിൽ റസ്റ്റോറന്റ് ഉടമ കെ സി മുഹമ്മദ്  ഉൾപ്പടെ മൂന്ന് പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ: ഹോട്ടലില്‍ ഉപയോഗിക്കാനുള്ള ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് ഹോട്ടലുകാരുടെ മര്‍ദ്ദനം. കണ്ണൂര്‍ പിലത്തറയിലാണ് സംഭവം. കാസർകോഡ് ബന്തടുക്ക പി എച്ച് എസ് സിയിലെ ഡോക്ടർ സുബ്ബറായയേയാണ് പിലത്തറയിലെ കെസി റെസ്റ്റോറന്റിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചത്. സംഭവത്തിന്‍റെ ഫോട്ടോ എടുത്ത ഡോക്ടറുടെ ഫോണും ഇവര്‍ പിടിച്ചു വാങ്ങി.  

ഡോക്ടറുടെ പരാതിയിൽ റസ്റ്റോറന്റ് ഉടമ കെ സി മുഹമ്മദ്  ഉൾപ്പടെ മൂന്ന് പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. വിനോദയാത്രയ്ക്ക് പുറപ്പെട്ട ഡോക്ടറും സഹപ്രവര്‍ത്തകരും രാവിലെ ഭക്ഷണം കഴിക്കാനാണ് പിലത്തറയിലെ ഹോട്ടലില്‍ കയറിയത്. അതേ സമയം ആണ് ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ശ്രദ്ധയില്‍ പെട്ടത്. ഇത് ചോദ്യം ചെയ്തതാണ് കെസി റെസ്റ്റോറന്റ് ഉടമയെയും ജീവനക്കാരെയും പ്രകോപിച്ചത്.

ഇതുവരെ പിടികൂടിയത് 367 കിലോ പഴകിയ മാംസം, ഭക്ഷണശാലകളിലെ പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി

ഭക്ഷണശാലകളിലെ പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി

 

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെയും ഇന്നുമായി 484 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. 

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 46 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 186 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 19 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 

കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2857 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 263 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 962 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 367 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 212 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആകെ 419 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 6 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചു. 55 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഉപയോഗ ശൂന്യമായ 378 പാല്‍ പാക്കറ്റുകള്‍, 43 കിലോഗ്രാം പഴങ്ങള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6565 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4372 പരിശോധനകളില്‍ 2354 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 93 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 595 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 147 സര്‍വയലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു. 5 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

click me!