
തിരുവനന്തപുരം: ലഹരി മാഫിയയെ തുരത്താനുള്ള തീവ്ര ശ്രമത്തിലാണ് എക്സൈസ് കമ്മീഷണര്‍ ഋഷി രാജ് സിംഗ്. സ്കൂള്‍-കോളേജ് പരിസരത്ത് നിന്നടക്കം ലഹരി മാഫിയകളെ തുടച്ചുനീക്കാനുള്ള നീക്കമാണ് എക്സൈസ് കമ്മീഷണര്‍ നടത്തുന്നത്. അനധികൃത ലഹരി വിതരണവും കച്ചവടവും നടത്തുന്നവരെ പിടികൂടാന്‍ പൊതു ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് അദ്ദേഹം. സ്വന്തം വാട്സ് ആപ്പ് നമ്പര്‍ പരസ്യമാക്കാനും ഋഷി രാജ് സിംഗ് മടികാട്ടിയിട്ടില്ല.
ലഹരി കടത്തിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാമെങ്കില്‍ രഹസ്യമായി വാട്സ് ആപ്പ് മുഖാന്തരം കൈമാറാൻ അഭ്യർത്ഥിച്ച അദ്ദേഹം സത്യസന്ധമായ വിവരങ്ങൾക്ക് നേരിട്ട് ക്യാഷ് റിവാർഡ് നൽകുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. എല്ലാ വിവരങ്ങളും രഹസ്യമായിരിക്കുമെന്നും അടിയന്തിര പ്രാധാന്യം ഉള്ളതായി ഇത് കണക്കാക്കണമെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.
ഋഷിരാജ് സിംഗിന്‍റെ സന്ദേശം
പ്രിയപ്പെട്ട സുഹൃത്തേ,
9048044411- ഇത് എന്റെ സ്വന്തം വാട്സ് ആപ്പ് നമ്പർ ആണ്. ഈ നമ്പർ എല്ലാ സ്ക്കൂൾ/ കോളേജ്/ റസിഡന്റ്സ് അസോസിയേഷൻ/ ഗ്രന്ഥശാല/ കലാ-കായിക സംഘടനകൾ/ എൻ.എസ്.എസ്/ എൻ സി സി/ ചാരിറ്റബിൾ ട്രസ്റ്റ്/ കുടുംബശ്രീ/ പൂർവ്വ വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവയുടെ ഗ്രൂപ്പുകളിൽ പരമാവധി പ്രചരിപ്പിക്കുക. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉത്പന്നങ്ങൾ/ കഞ്ചാവ്/ വ്യാജ മദ്യം/ അന്യ സംസ്ഥാന വിദേശ മദ്യം തുടങ്ങിയവയുടെ ഉപയോഗം/ വിൽപന/ വിതരണം/ ഉല്പാദനം/ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കടത്ത് തുടങ്ങിയവയെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ രഹസ്യമായി വാട്സ് ആപ്പ് മുഖാന്തരം കൈമാറാൻ അഭ്യർത്ഥിക്കുന്നു. സത്യസന്ധമായ വിവരങ്ങൾക്ക് ഞാൻ തന്നെ നേരിട്ട് ക്യാഷ് റിവാർഡ് നൽകുന്നതാണ്. എല്ലാ വിവരങ്ങളും രഹസ്യമായിരിക്കും. ഇത് വളരെ അടിയന്തിര പ്രാധാന്യം ഉള്ളതായി കണക്കാക്കുക.
വിശ്വസ്തതയോടെ,
ഋഷി രാജ് സിംഗ്,
ഡി ജി പി & എക്സൈസ് കമ്മീഷണർ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam