
കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. മൂന്നംഗ സംഘം എത്തി കവര്‍ച്ച നടത്തിയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സംഭവ സ്ഥലത്ത് പരിശോധന ആംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ 19ാം തീയതി മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അഷ്റഫും കുടുംബവും. ഇന്നലെ രാത്രിയാണ് ഇവർ തിരികെയെത്തുന്നത്. വീട്ടിലെത്തിനോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളിൽ നിന്നാണ് പണവും സ്വർണവും കവർന്നിരിക്കുന്നത്. മതിൽ ചാടിക്കടന്ന് അടുക്കളഭാഗത്തെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയിരിക്കുന്നത്. കിടപ്പുമുറിയിലേക്ക് എത്തിയതിങ്ങനെയെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ സിസിടി വി ക്യാമറകളുണ്ട്. മോഷ്ടാക്കൾ മുഖം മറച്ചാണ് എത്തിയിരുന്നത് എന്നാണ് വിവരം. അരി മൊത്തവ്യാപാരിയാണ് അഷ്റഫ്. ഇവർ യാത്ര പോകുന്നു എന്നും വീട്ടിൽ പണമുണ്ട് എന്നും മനസ്സിലാക്കിയാണ് മോഷ്ടാക്കൾ എത്തിയെന്നുമാണ് പ്രാഥമിക നിഗമനം. അഷ്റഫിന്റെയും കുടുംബത്തിന്റെയും മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവമറിയുന്നതെന്ന് അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നു.
പൊലീസ് ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അഷ്റഫും കുടുംബവും ഇപ്പോൾ ബന്ധുവീട്ടിലാണുള്ളത്. ലോക്കറിന്റെ താക്കോൽ മറ്റൊരു അലമാരിയിൽ വെച്ച് പൂട്ടി ആ അലമാരയുടെ താക്കോൽ മറ്റൊരു അലമാരയിലാണ് വെച്ചിരുന്നത്. കളക്ഷൻ വരുന്ന പണമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. സാധാരണ ബാങ്കിൽ അടക്കാറാണ് പതിവ്. എന്നാൽ യാത്ര പോയതിനെ തുടർന്ന് പണം വീട്ടിൽ വെച്ച് പോയതാണെന്ന് ബന്ധു പറയുന്നു. അന്വഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതായി പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam