
കോഴിക്കോട്: നിരവധി മോഷണക്കേസുകളില്‍(robbery case) പ്രതിയായ പിടിക്കിട്ടാപുള്ളിയെ എട്ട് വര്‍ഷങ്ങൾക്ക് ശേഷം പൊലീസ്(police) പൊക്കി. താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ മുരുകന്‍ എന്ന മുരുകേഷിനെ(26) യാണ് താമരശ്ശേരി സി.ഐ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
താമരശ്ശേരി കോരങ്ങാട് കൊക്കവേരുമ്മൽ പി. കെ. എസ്റ്റേറ്റിലെ റബര്‍പ്പുരയുടെ വാതിൽ തകർത്ത് റബ്ബര്‍ ഷീറ്റുകളും 200 കിലോഗ്രാം ഒട്ടുപാലും മോഷ്ടിച്ച് വിലപ്പന നടത്തിയ കേസില്‍ മുരുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയായ മുരുകേഷ് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി തിരൂർ, മഞ്ചേരി, മുക്കം എന്നിവിടങ്ങളിൽ വാടക വീടെടുത്ത് ഒളിവിൽ താമസിച്ചു വരുകയായിരുന്നു. 2013 ഒക്ടോബര്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം കരിപ്പൂർ സ്വർണകടത്ത് കേസിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് മുരുകേഷിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. സ്വര്‍ണ്ണക്കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരുകേഷ് ഒളിവിൽ കഴിഞ്ഞ വീടിനെകുറിച്ച് പോലീസിന് സൂചന ലഭിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ താമരശ്ശേരി ചുങ്കത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി എസ്.ഐ. വി.കെ സുരേഷ്, എ.എസ്.ഐമാരായ ഷര്‍ഷിദ്, രാമചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് മുരുകേഷിനെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam