
മൂന്നാർ: വെള്ളപ്പൊക്കത്തില്‍ മുതിരപ്പുഴയുടെ തീരങ്ങള്‍ തകരാതെ സംരക്ഷിക്കുന്നതിനായി കയര്‍ ഭൂവസ്ത്ര സംവിധാനമൊരുക്കി മൂന്നാര്‍ പഞ്ചായത്ത്. കന്നിയാര്‍, നല്ലതണ്ണിയാര്‍ എന്നീ കൈത്തോടുകളുടെയും മുതിരപ്പുഴയുടെയും ഇരുവശങ്ങളിലുമുള്ള മണ്‍തിട്ടകളിലാണ് വലിയ കയര്‍മാറ്റ് വിരിക്കുന്നത്. കയര്‍മാറ്റ് വിരിച്ച ശേഷം ഇതിന് മുകളില്‍ രാമച്ചം വച്ച് പിടിപ്പിക്കുന്നതാണ് പദ്ധതി.
രാമച്ചത്തിന്‍റെ വേരുകള്‍ മണ്ണില്‍ ആഴ്ന്നിറങ്ങുന്നതിലൂടെ മഴക്കാലത്തുണ്ടാകുന്ന മണ്ണൊലിപ്പ് തടയാന്‍ കഴിയും. പെരിയവര കവല മുതല്‍ ഹെഡ് വര്‍ക്ക്സ് ഡാം വരെയുള്ള ഭാഗങ്ങളിലാണ് ഇത്തരത്തില്‍ കയര്‍ ഭൂവസ്ത്ര സംവിധാനമൊരുക്കി രാമച്ചം നട്ടുപിടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടായി 4.75 ലക്ഷം രൂപ ചെലവിട്ട് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്‍റെ 'സ്മൂത്ത് ഫ്‌ളോ' പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പ് 6 മാസം മുന്‍പാണ് മുതിരപ്പുഴയിലെ തടസ്സങ്ങള്‍ നീക്കം ചെയ്ത് സ്വഭാവിക ഒഴുക്ക് വീണ്ടെടുത്ത്. പുഴയില്‍ തടസ്സമായി കിടന്നിരുന്ന മണ്ണ് ഇരുവശങ്ങളിലേക്കും നീക്കി ഇരുവശങ്ങളിലും മണ്‍തിട്ട രൂപപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. കാലവർഷത്തിൽ പുഴയിലുണ്ടാകുന്ന കുത്തൊഴുക്കിൽ മണ്ണ് ഒലിച്ചിറങ്ങാതിരിക്കുന്നതോടൊപ്പം മുതിരപ്പുഴയുടെ സൗന്ദര്യം അതേപടി നിലനിർത്താനും പഞ്ചായത്ത് പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഗുണകരമാകും.
കാപ്പാ ചുമത്തി നാട് കടത്തിയ യുവാവ് തൂങ്ങി മരിച്ചു; പ്രണയ നൈരാശ്യമെന്ന് പൊലീസ്
എറണാകുളം: കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ പൊന്നിയം സ്വദേശി വിഥുനെ ആണ് എറണാകുളത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയ നൈരാശ്യത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനമെന്ന് നോർത്ത് പൊലീസ് വ്യക്തമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കണ്ണൂർ പൊലീസാണ് വിഥുനെതിരെ കാപ്പ ചുമത്തിയിരുന്നത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജിലാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നേരത്തെ എറണാകുളത്ത് സ്ഥിരം കുറ്റവാളികളായ രണ്ടുപേരെ കാപ്പ ചുമത്തി പൊലീസ് ജയിലിലടച്ചിരുന്നു. ചെറായി സ്വദേശികളായ ആഷിഖ്, സഞ്ജയ് എന്നിവർക്ക് എതിരെയാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വധശ്രമം, പോക്സോ അടക്കമുള്ള കേസുകളിലെ പ്രതികളാണ് ഇരുവരും. ആഷിഖിനെതിരെ 17 ഉം സഞ്ജയിനെതിരെ ആറും കേസുകൾ നിലവിലുണ്ട്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറലിൽ കാപ്പ ചുമത്തി പൊലീസ് ഇതുവരെ 71 ജയിലിലടക്കുകയും 36 പേരെ നാടു കടത്തുകയും ചെയ്തിട്ടുണ്ട്. മലപ്പുറത്ത് കാപ്പാ ചുമത്തിയ പ്രതിയുടെ ഒളിസങ്കേതത്തിൽ നിന്നും 50 ലക്ഷത്തോളം രൂപയുടെ ലഹരി മരുന്നുകളും വടിവാൾ അടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam