
പാലക്കാട്: വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം എക്സൈസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെ യുവതി കുടുങ്ങിയത് നാടകീയമായി. കോയമ്പത്തൂരില്‍ നിന്ന് പാലക്കാടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായിരുന്നു മഹാരാഷ്ട്ര സ്വദേശിനിയായ സബിത ബാലകൃഷ്ണൻ ഗെയ്ക്ക് വാദ്. ബസില്‍ കയറിയ എക്സൈസ് സംഘം ആളുകളുടെ ബാഗുകള്‍ തുറന്നു പരിശോധിക്കാന്‍ തുടങ്ങി. സബിതയോട് ബാഗ് തുറക്കാന്‍ പറഞ്ഞപ്പോള്‍ അത് കേള്‍ക്കാതെ ചേര്‍ത്ത് പിടിച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് സംശയമായി.
ബാഗിൽ എന്താണെന്ന് ചോദിച്ചപ്പോള്‍ വസ്ത്രങ്ങളാണെന്നായിരുന്നു മറുപടി. താന്‍ കുന്നംകുളത്താണ് താമസിക്കുന്നതെന്നും ബന്ധുവിന്റെ അടുത്ത് പോയ ശേഷം മടങ്ങുകയാണെന്നും പറഞ്ഞു. ബാഗ് വാങ്ങി പരിശോധിച്ചപ്പോള്‍ വസ്ത്രത്തിനൊപ്പം നോട്ടു കെട്ടുകളും കണ്ടതോടെ വിശദായ പരിശോധനയായി. എണ്ണി നോക്കിയപ്പോള്‍ ആകെയുണ്ടായിരുന്നത് 37 ലക്ഷത്തിലധികം രൂപ. പണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു രേഖയും കൈവശമില്ല. കച്ചവട ആവശ്യത്തിനുള്ള പണം എന്നായിരുന്നു മറുപടി.
കോയമ്പത്തൂരില്‍ നിന്ന് കുഴൽപ്പണം തൃശൂരിലേക്ക് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് യുവതിയെന്നാണ് അനുമാനം. യുവതിയെയും പിടിച്ചെടുത്ത പണവും പിന്നീട് തുടർ നടപടികൾക്കായി വാളയാർ പോലീസിന് കൈമാറി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം സുരേഷിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ പി.എൻ രാജേഷ് കുമാർ, ഷൈബു ബി, രാകേഷ് ജെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ ബിജു, പി ശരവണൻ, വിമൺ സിവിൽ എക്സൈസ് ഓഫീസർ രേണുക ദേവി എൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam