കരുനാഗപ്പള്ളിയിൽ കാണാതായ 12 വയസ്സുകാരൻ ബിലാൽ സൈക്കിളിൽ കന്നേറ്റി കായൽക്കര വരെ എത്തിയതായി സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയുടെ സൈക്കിളും വസ്ത്രവും കണ്ടെത്തിയ കായലിൽ ഫയർഫോഴ്സും പോലീസും തിരച്ചിൽ തുടരുകയാണ്.

കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുട്ടി സൈക്കിളിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവിയിലാണ് കുട്ടിയുടെ വീഡിയോ പതിച്ചത്. കന്നേറ്റി കായലിന് സമീപം സ്ഥാപിച്ച ക്യാമറയിലും കുട്ടിയുടെ ദൃശ്യങ്ങളുണ്ട്. ബിലാൽ സൈക്കിളിൽ കായൽക്കരവരെ എത്തിയതിൽ ഇതോടെ വ്യക്തതയായി. കുട്ടിയുടെ സൈക്കിളും വസ്‌ത്രവും കണ്ടെത്തിയ കന്നേറ്റി കായലിന് സമീപം ഇന്നും തെരച്ചിൽ തുടരുകയാണ്. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് കാണാതായ കരുനാഗപ്പള്ളി സ്വദേശി ബിലാൽ. വീട്ടിൽ നിന്ന് കളിക്കാൻ പുറത്ത് പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. ഫയർഫോഴ്സും പൊലീസും കായലിൽ തിരച്ചിൽ തുടരുകയാണ്.