
ഹരിപ്പാട്: ദേശീയപാതയിൽ കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ മുംബൈയിൽ പിടിയിലായ പ്രതിയെ പൊലീസ് കരീലക്കുളങ്ങര സ്റ്റേഷനിൽ എത്തിച്ചു. തമിഴ്നാട് സ്വദേശിയായ ഭരത് രാജ് പഴനിയാണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിനുശേഷം മുങ്ങിയ പ്രതികൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഞായറാഴ്ച ഇയാൾ പിടിയിലാകുന്നത്.
കവർച്ച ചെയ്ത പണം കൈകാര്യം ചെയ്തതിൽ പ്രധാന പങ്ക് ഇയാൾക്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഇയാളിൽ നിന്നും പണം ഒന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല. കരീലകുളങ്ങര എസ് ഐ ബജിത് ലാൽ, സി പി ഒ മാരായ ഷാനവാസ്, നിഷാദ്, അഖിൽ മുരളി എന്നിവർ മുംബൈ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തി ഏറ്റുവാങ്ങിയ പ്രതിയെ ചൊവ്വാഴ്ച വൈകുന്നേരം ട്രെയിൻ മാർഗം ഹരിപ്പാട് എത്തിക്കുകയായിരുന്നു. ജൂൺ 13 ന് പുലർച്ചെ നാലരക്കാണ് രാമപുരത്ത് പാഴ്സൽ ലോറി തടഞ്ഞ് പ്രതികൾ കവർച്ച നടത്തിയത്. കേസിലെ പ്രധാന പ്രതി സതീഷ്, ദുരൈ അരസ് അടക്കം നാല് പേരെ ഇനിയും പിടികൂടാനുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam