
ചെങ്ങമനാട്: പെരിയാറിൽ മൃതദേഹമെന്ന് കരുതി മൂന്നു മണിക്കൂർ നീണ്ട സാഹസിക തെരച്ചിൽ ഒടുവിൽ കണ്ടെടുത്തത് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും പുറന്തള്ളിയ പ്രതിമയുടെ അവശിഷ്ടം. പുലർച്ചെ മീൻ പിടുത്തം കഴിഞ്ഞ് മടങ്ങിയ തൊഴിലാളികളാണ് അങ്കമാലി ചെങ്ങമനാട് - ഭാഗത്ത് പെരിയാറിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി ആദ്യം സംശയം ഉന്നയിച്ചത്. പ്രളയത്തില്‍ അടിഞ്ഞ്കൂടിയ ഇല്ലിപ്പടര്‍പ്പിനിടയിലായിരുന്നു ഇത്.
ഇവർ വിവരം പാലപ്രശ്ശേരി കമ്പനിക്കടവ് ഭാഗത്തുള്ള നാട്ടുകാരെ അറിയിച്ചു. വാർത്ത കാട്ടു തീ പോലെ പടർന്നു. ഇതോടെ പൊലീസുമെത്തി. മൃതദേഹം കരക്കടുപ്പിക്കാൻ പെരിയാറില്‍ ഇറങ്ങുന്നവർക്ക് ധരിക്കാനുള്ള പി.പി.ഇ കിറ്റുമായാണ് ചെങ്ങമനാട് പൊലീസെത്തിയത് ആലങ്ങാട് പൊലീസ് ഫൈബര്‍ ബോട്ടിലും സ്ഥലത്തത്തി. മുങ്ങൽ വിദഗ്ദ്ധനായ അടുവാശ്ശേരി സെയ്ദ്മുഹമ്മദിൻറെ നേതൃത്വത്തിൽ നാലംഗ സഘം ഇത് കരക്കടുപ്പിക്കാൻ ശ്രമം തുടങ്ങി. പക്ഷേ രണ്ടര മണിക്കൂർ പണിപ്പെട്ടിട്ടും പുറത്തെടുക്കാനായില്ല.
ഒടുവില്‍ ആഴക്കയങ്ങളിൽ മുങ്ങിത്തപ്പാൻ വിദഗ്ദ്ധനായ സെയ്ദ് മുഹമ്മദെത്തി. ഇല്ലിപ്പടര്‍പ്പിന്‍റെ അടിയിൽ മുങ്ങിയെത്തി പരിശോധിച്ചു. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് അറുതിയായത്. മുങ്ങിയെടുത്ത പഞ്ഞികൊണ്ടുണ്ടാക്കിയ പ്രതിമയുടെ തലഭാഗം വെള്ളത്തില്‍ കുതിര്‍ന്നു പോയി. ബാക്കിയുള്ളതിൽ കുറച്ചു ഭാഗം അടിയൊഴുക്കില്‍പ്പെട്ട് പോകുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam