
തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ പ്രസിൽ നിന്നും ഒന്നരകോടി രൂപ തട്ടിയെടുത്ത സെയിൽസ് മാനേജർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തു. കണക്കുകളിൽ കൃത്രിമം കാണിച്ചാണ് പത്തനംതിട്ട സ്വദേശി ബാസ്റ്റിൻ പണം തട്ടിയതെന്ന് ഉടമകള്‍ നൽകിയ പരാതിയിൽ പറയുന്നു. തിരുവനന്തപുരം ഗാന്ധാരിഅമ്മൻ കോവിലിന് സമീപം പ്രവൃത്തിക്കുന്ന ഓറഞ്ച് പ്രിൻറേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് മുൻ സെയിൽ മാനേജർ ഒന്നര കോടിയോളം രൂപ തട്ടിയെടുത്തത്.
നല്ല രീതിയിൽ പ്രവൃത്തിക്കുന്ന സ്ഥാപനത്തിലേക്ക് വർക്ക് ഓർഡുകള്‍ ധാരാളം എത്തിയിരുന്നു. പ്രിൻറിംഗനെത്തിയിരുന്നവരിൽ നിന്നും പണം വാങ്ങിയിരുന്നതെല്ലാം സെയിൽസ് മാനേജറായ ബാസ്റ്റിനാണ്. ഒരുപാട് പ്രിന്‍റിംഗ് വർക്കുകൾ വരുന്നുണ്ടെങ്കിലും സ്ഥാപനത്തിന്‍റെ പോക്ക് നഷ്ടത്തിലേക്കായിരുന്നു. ഉമകള്‍ ഓഡിറ്റ് നടത്തിയിട്ടുപോലും നഷ്ടം എങ്ങനെയാണെന്ന് കണ്ടെത്താനായില്ല. അപ്പോഴാണ് സെയിൽസ് മാനേജർ സ്വന്തം അക്കൗണ്ടിലേക്ക് പണം നേരിട്ട് വാങ്ങിയതായി ചില ഇടപാടുകാരിൽ നിന്നും വിവരം ലഭിച്ചത്. സെയിൽസ് മാനേജർക്ക് കമ്പനിയാണ് ബാങ്ക് അക്കൗണ്ട് എടുത്തു നൽകിയിരുന്നത്. ഈ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കോടികളുടെ ഇടപാട് നടന്നിട്ടുള്ളതായി കണ്ടത്.
കമ്പ്യൂട്ടറിൽ അതിവിദഗ്ദമായി ഓഡറിലെ കണക്കും , കമ്പനിലേക്ക് വന്ന തുകയിലും കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ് നടന്നതെന്ന് ഓറഞ്ച് പ്രസ് ഡയറക്ടർ സജിത് പറഞ്ഞു. പൂന്തുറ പൊലീസിലാണ് പ്രസ് ഉടമകൾ ആദ്യം പരാതി നൽകിയത്. പണം എടുത്ത കാര്യം സമ്മതിച്ച മാനേജർ തിരികെ നൽകാമെന്നും വാഗ്ദാനം നൽകിയെന്ന് ഉടമകള്‍ പറയുന്നു. മെയ് മാസം പണം തിരികെ നൽകുമെന്നായിരുന്നു ധാരണ. എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും പണം ലഭിക്കാത്തിനാൽ ഉടമകള്‍ തമ്പാനൂർ പൊലീസിൽ വീണ്ടും പരാതി നൽകി. സാമ്പത്തിക തട്ടിപ്പ് നടന്നതിന് തെളിവ് ലഭിച്ചതായി തമ്പാനൂർ പൊലീസും പറഞ്ഞു. പ്രതിയായ ബാസ്റ്റിൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam