
കോഴിക്കോട്: പ്ലാസ്റ്റിക് വേസ്റ്റുകളും സാനിറ്ററി നാപ്കിനുകളും പാംപേഴ്‌സും ഉള്‍പ്പെടെ അജൈവ മാലിന്യങ്ങള്‍ പുഴയരികില്‍ തള്ളിയ വീട്ടുകാരനെതിരെ ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടിയെടുത്തു. കുന്നമംഗലം പാഴൂരിലെ പുഴയരികില്‍ മാലിന്യം തള്ളിയ സംഭവത്തിലാണ് ചൂലൂര്‍ കുടുംബാരോഗ്യ വിഭാഗം അധികൃതരുടെ നടപടി.
പ്ലാസ്റ്റിക് കത്തിക്കുകയും നിരന്തരം മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്നതിനെതിരെ അയല്‍ക്കാരന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴയോരത്ത് പരിശോധന നടത്തിയത്. പരിശോധനയില്‍ പരാതി സത്യമാണെന്ന് ബോധ്യപ്പെടുകയും വീട്ടുകാരന് നോട്ടീസ് നല്‍കുകയും ചെയ്തു. മാലിന്യങ്ങള്‍ ഇയാള്‍ പുഴയോരത്ത് തന്നെ കൂട്ടിയിട്ട് കത്തിച്ചിരുന്നു. അവശേഷിച്ചവ ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് മാറ്റിച്ചിട്ടുണ്ട്.
ജലാശയങ്ങള്‍ മലിനമാക്കുന്നത് പൊതുജനാരോഗ്യ നിയമ പ്രകാരം 10000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ചൂലൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജു കെ നായര്‍ പറഞ്ഞു. ഈ പ്രദേശത്തിനോട് ചേര്‍ന്നുള്ള കടയില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് ഉടമയില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കി. പൊതുസ്ഥലത്ത് നിന്ന് പുകവലിച്ചയാളില്‍ നിന്നും കടയുടമയില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. ജെഎച്ച്ഐമാരായ ടി മജ്‌നു, എന്‍ കെ നവ്യ, ജെ പി എച്ച് നഴ്‌സുമാരായ എം ഒ രജിഷ, രശ്മി, നഴ്‌സ് പി ബി അഹല്യ ആശാവര്‍ക്കര്‍ കെ വി നുസ്‌റത്ത് എന്നിവരും പരിശോധനയില്‍ പങ്കാളികളായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam