
ഇടുക്കി: യാത്രക്കിടെ ഭക്ഷണം കഴിച്ച കഞ്ഞിക്കടയും അത് നടത്തുന്ന കുടുംബത്തെയും കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ഷിഹാബ് തങ്ങള്‍. പീരുമേട്ടിൽ പള്ളി ഉദ്ഘാടനത്തിനെത്തി തിരിച്ചുവരുമ്പോൾ ഉച്ചഭക്ഷണം കഴിക്കാൻ കയറി കടയെ കുറിച്ചായിരുന്നു സാദിഖലി തങ്ങളുടെ കുറിപ്പ്. കഞ്ഞി കുടിച്ച് തിരിച്ചിറങ്ങുമ്പോ കടയുടമ തന്നെ തിരിച്ചറിഞ്ഞതും പിന്നീടുള്ള കുശലം പറച്ചിലുമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിങ്ങനെ...
പീരുമേട്ടിൽ ഇന്നലെ പള്ളി ഉൽഘാടനമുണ്ടായിരുന്നു. രാത്രി വൈകിയതിനാൽ ഇന്ന് മടക്കയാത്ര. വളവും തിരിവും പിന്നിടുന്ന ഹൈറേഞ്ച് റോഡുകൾ. ഇരുവശവും വനം പ്രദേശം. കടകളും മറ്റും കുറവ്. ഉച്ചക്ക് രണ്ടരയോടെ താഴ്‌വാരത്തെത്തി.
വെള്ളച്ചാട്ടവും അരുവിയുമുള്ള സ്ഥലം. അവിടെ ചെറിയൊരു കട കണ്ടു. വിശപ്പുണ്ടായിരുന്നതിനാൽ വേഗമിറങ്ങി. ഞാനും സുഹൃത്ത് വി.ഇ. ഗഫൂറും ഡ്രൈവറും ഉള്ളിലേക്ക് കയറി. 'കഞ്ഞിയൊണ്ടു, മോരും പയറുപ്പേരി പപ്പടവുമൊണ്ട്' കടയിലെ സ്ത്രീ ഞങ്ങളോടായി പറഞ്ഞു. കഞ്ഞിയും മോരുമെന്നു കേട്ടപ്പോൾ വിശപ്പ് ഇരട്ടിച്ചപോലായി.
തൊട്ടടുത്ത വെളച്ചാട്ടത്തിലെ ശബ്ദവും ആസ്വദിച്ചു ഞങ്ങൾ കഞ്ഞി കുടിച്ചുതീർത്തു. പുറത്തിറങ്ങി കൈകഴുകി തിരിച്ചു വന്നപ്പോൾ കടക്കാരനും പുറത്തുവന്നു. 'ആദ്യം മനസ്സിലായില്ലാട്ടോ, സന്തോഷായി കണ്ടതിലും ഞങ്ങളെ കഞ്ഞികുടിച്ചതിലും, പിന്നാ ഞാനും ഒരു രാഷ്ട്രീയക്കാരനാട്ടോ, എന്റെ കൈപിടിച്ചു സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു 'ഞാൻ സി.പി.എമ്മാ, എന്ന്. അത് നല്ലതല്ലേ ആർക്കായാലും ഒരു രാഷ്ട്രീയം വേണം, നമ്മൾ കേരളക്കാരല്ലേ ഞാനും പറഞ്ഞു.
Read more: ഒന്നേകാൽ ലക്ഷത്തിന്റെ വൈറൽ ബസ് സ്റ്റോപ്പ്! സാധ്യമായതിന്റെ ഒരേയൊരു കാരണം വാർഡ് മെമ്പർ പറയും!
ഗ്രാമീണതയുടെ നിഷകളങ്കതയും കുലീനതയുമായിരുന്നു അയാളുടെയും കുടുംബിനിയുടെയും മുഖത്ത്. അപ്പോഴും പ്രകൃതിക്കു ഇക്കിളിയിട്ട് പൊട്ടിച്ചിരിച്ചും തിമർത്തും കടക്കു പിന്നിൽ വെള്ളം ചാടിക്കൊണ്ടിരുന്നു. ഞങ്ങൾ ഫോട്ടോയെടുത്തു പിരിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam