കേരള പഴമ വിളിച്ചോതി വേറിട്ട പ്ര​ദർശനവുമായി ഒരുകൂട്ടം കുരുന്നുകൾ

By Web TeamFirst Published Nov 3, 2019, 3:43 PM IST
Highlights

മണ്മറഞ്ഞു പോയ നമ്മുടെ നാടിന്റെ പൈതൃകം ഇന്നത്തെ തലമുറയെ പഠിപ്പിക്കാനാണ് ഇത്തരമൊരു പ്രദർശനം ഒരുക്കിയിരിക്കുന്നതെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. 

തിരുവനന്തപുരം: കേരള പഴമ വിളിച്ചോതി കുട്ടികളുടെ വേറിട്ട പൈതൃക പ്രദർശനം. തിരുവനന്തപുരം ചെമ്പക കിന്റർ ഗാർഡനിലെ കുരുന്നുകളാണ് കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ആറു വരെ പൈതൃകം 2019 എന്ന പേരിൽ വേറിട്ട തരത്തിൽ പഴമയുടെ പ്രദർശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പഴയകാലത്ത് നമ്മുടെ നാട്ടിൽ ഉപയോഗിച്ചിരുന്ന ചിരവ, ഗോകർണ്ണം, മുളനാഴി, കുങ്കുമ ചെപ്പ്, വഴി വിളക്ക്, പള്ളിയറ വിളക്ക്, മയിൽ വിളക്ക് തുടങ്ങിയ വിളക്കുകൾ, റാന്തൽ, 200 വർഷം പഴക്കമുള്ള അടുക്ക് പത്രം, ആറന്മുള കണ്ണാടി, പഴയ നാണയ തുട്ടുകൾ, സ്റ്റാമ്പുകൾ,  ആമാട പെട്ടി, മുറം, തുടങ്ങി നിരവധി വസ്തുക്കൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും ചേർന്നാണ് പ്രദർശനത്തിന് വേണ്ടിയുള്ള വസ്തുക്കൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ചെമ്പകയുടെ പള്ളിമുക്ക്, കേസവാദസപുരം, ജവഹർ നഗർ, സുഭാഷ് നഗർ, വഞ്ചിയൂർ, കുമാരപുരം, പേരൂർക്കട, ഇൻഫോസിസ്, പൊങ്ങുമ്മൂട്, മുടവന്മുകൾ സ്‌കൂളുകളിൽ പൈതൃകം പ്രദർശനം നടന്നു വരികയാണ്. 

മണ്മറഞ്ഞു പോയ നമ്മുടെ നാടിന്റെ പൈതൃകം ഇന്നത്തെ തലമുറയെ പഠിപ്പിക്കാനാണ് ഇത്തരമൊരു പ്രദർശനം ഒരുക്കിയിരിക്കുന്നതെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ പൊതുജനത്തിന് ഈ പ്രദർശനം കാണാൻ അവസരം ഒരുക്കിയിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

click me!