
കായംകുളം: കുളത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു. കായംകുളം കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പടിറ്റത്തിൽ സജീവിന്റെ മകൻ അഫ്സൽ (15) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 4 മണിയോട് കൂടിയായിരുന്നു സംഭവം. കായംകുളം മുഹിയദ്ധീൻ ജുമാമസ്ജിദിന് സമീപമുള്ള കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ അഫ്സൽ ആഴത്തിലേക്ക് മുങ്ങി പോവുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്ന് എത്തിയ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി മൃതദേഹം കരക്കെത്തിച്ച് പ്രാഥമ ശിശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
മഴ തീർന്നെന്ന് കരുതണ്ട, ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം പുറത്ത്; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കുതിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി
അതേസമയം മലപ്പുറത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത അമരമ്പലം പഞ്ചായത്തിലെ കുതിരപ്പുഴയിൽ ഒഴുക്കിപ്പെട്ട മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദ്ദേഹങ്ങൾ ഒടുവിൽ കണ്ടെത്തി എന്നതാണ്. അമരമ്പലം സൗത്ത് കുന്നുംപുറത്ത് വീട്ടിൽ സുശീല(55), പേരമകൾ അനുശ്രീ(12)യുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവർ പുഴയിൽ ചാടി എന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്നും രണ്ടര കിലോമീറ്റർ താഴെ മരത്തിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹങ്ങൾ. ആദ്യം സുശീലയുടെ മൃതദ്ദേഹമാണ് ലഭിച്ചത്. പിന്നാലെ അനുശ്രീയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് അഞ്ചംഗ കുടുംബം പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. അമരമ്പലം സൗത്ത് കുന്നുംപുറത്ത് വീട്ടിൽ സുശീല (55), മകൾ കെ സന്ധ്യ (32), സന്ധ്യയുടെ മക്കളായ കെ വി അനുശ്രീ (12), കെ വി അനുഷ (12), കെ വി അരുൺ (10) എന്നിവരാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരിൽ സുശീലയും പേരമകൾ അനുശ്രീ എന്നിവരാണ് മരിച്ചത്. മറ്റ് മൂന്ന് പേരും ആദ്യം തന്നെ രക്ഷപ്പെട്ടിരുന്നു. എന്നാൽ മുത്തശ്ശിയിയെയും പേരമകളെയും കണ്ടെത്താനായിരുന്നില്ല. നാല് ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങൾ ലഭിച്ചത്. പുഴയിൽ ചാടിയ ഉടനെ അനുഷയും അരുണും രക്ഷപ്പെട്ട് ഇവരുടെ വാടകവീടിനു സമീപം താമസിക്കുന്നവരെ വിവിരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയതോടെ സന്ധ്യയെ മൂന്ന് കിലോമീറ്റുകൾക്കപ്പുറം കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam