
കണ്ണൂര്‍: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവേ തെറിച്ചുവീണ് പരിക്കേറ്റ അധ്യാപിക മരിച്ചു. ചുഴലി ബിപിഎം എല്‍പി സ്കൂള്‍ പ്രീപ്രൈമറി വിഭാഗം അധ്യാപികയായ ആര്‍ലിന്‍ വിന്‍സെന്‍റാണ് അപകടത്തില്‍ മരിച്ചത്. ചുഴലി ചാലില്‍ വയല്‍ സ്വദേശിയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്.
ചെമ്പന്‍തോട്ടി ഭാഗത്തേക്ക് സഞ്ചരിക്കവെയാണ് പയറ്റ്യാലില്‍ വെച്ച് ആര്‍ലിന്‍ തെറിച്ച് വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മണ്ഡളം നീലയറ കുടുംബാംഗമാണ്. വെല്‍ഡിംഗ് തൊഴിലാളിയായ വിന്‍സെന്‍റാണ് ഭര്‍ത്താവ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വെള്ളക്കല്ല് ആന്‍റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.
പള്ളിപ്പുറത്ത് ദേശീയപാതയിൽ വാഹനാപകടം, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: മംഗലപുരം പള്ളിപ്പുറത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് സ്വദേശി നിധിൻ (22), ചിറ്റാറ്റുമുക്ക് സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്. രാത്രി പത്തരയോടുകൂടിയാണ് സംഭവം മംഗലപുരം ഭാഗത്ത് നിന്നും കണിയാപുരത്തേക്ക് പോകവേ ഇവർ സഞ്ചരിച്ച അവഞ്ചർ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ചതാകാം അപകടകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്ന ഉടൻ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എംടെക് വിദ്യാഥിയാണ് നിധിൻ. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂന്ന് വയസുകാരി കാറിടിച്ച് മരിച്ചു; വാഹനം ഓടിച്ച യുവതി കസ്റ്റഡിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) മൂന്ന് വയസുകാരി കാറിടിച്ച് മരിച്ചു. മുബാറകിയ മാര്‍ക്കറ്റിലായിരുന്നു (Mubarakiya Market) സംഭവം. ഗുരുതരാവസ്ഥയില്‍ അമീരി ആശുപത്രിയില്‍ (Amiri Hospital) പ്രവേശിപ്പിച്ച കുട്ടി മരണപ്പെടുകയായിരുന്നു. കാറോടിച്ചിരുന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. വാഹനവും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു.
വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിക്ക് 15 വര്‍ഷം കഠിന തടവ്
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ (Murder) സ്വദേശി വനിതയ്‍ക്ക് 15 വര്‍ഷം തടവ്. കുവൈത്ത് പരമോന്നത കോടതിയാണ് (Kuwait Cassation Court) ശിക്ഷ വിധിച്ചത്. ഫിലിപ്പൈന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയുടെ (Housemaid) കൊലപാതകം കുവൈത്തും ഫിലിപ്പൈന്‍സും തമ്മിലുള്ള രാഷ്‍ട്രീയ പ്രശ്നങ്ങളിലേക്ക് വരെ നയിച്ചിരുന്നു. തുടര്‍ന്ന് കുവൈത്തിലേക്കുള്ള വീട്ടുജോലിക്കാരികളുടെ നിയമനം ഫിലിപ്പൈന്‍സ് തടയുകയും ചെയ്‍തു.
കേസില്‍ കുവൈത്തി വനിതയ്‍ക്ക് 15 വര്‍ഷം കഠിന തടവ് വിധിച്ച അപ്പീല്‍ കോടതി വിധി, പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് പ്രതിയുടെ ഭര്‍ത്താവിന് നാല് വര്‍ഷം തടവും വിധിച്ചു. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ കോടതി വധശിക്ഷയാണ് വിധിച്ചതെങ്കിലും പിന്നീട് അപ്പീലുകളിലൂടെ ശിക്ഷ 15 വര്‍ഷം തടവായി കുറയ്‍ക്കുകയായിരുന്നു.
ഫിലിപ്പൈന്‍സ് സ്വദേശിയായ ജോലിക്കാരിയെ ദീര്‍ഘ നാളായി കുവൈത്തി വനിത ക്രൂരമായി മര്‍ദിക്കുകയും വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ട് ചികിത്സ നിഷേധിക്കുകയുമായിരുന്നു. മര്‍ദനത്തിനൊടുവില്‍ ജോലിക്കാരി മരിച്ചു. ശരീരം നിറയെ മര്‍ദനമേറ്റ പാടുകളും മുറിവുകളുമായി ഇവരുടെ മൃതദേഹം സബാഹ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചത്.
പ്രാഥമിക പരിശോധനയില്‍ തന്നെ അസ്വഭാവിക മരണമാണെന്ന് വ്യക്തമായതോടെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. മൃതദേഹം ആശുപത്രിയിലെത്തിച്ച സ്‍പോണ്‍സറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തതില്‍ നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ ഭാര്യ ജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്നും മര്‍ദനമേറ്റ് ബോധരഹിതയായപ്പോഴാണ് താന്‍ ആശുത്രിയിലെത്തിച്ചതെന്നും ഇയാള്‍ പറഞ്ഞു. വീട്ടുജോലിക്കാരി മരിച്ചിരുന്നുവെന്ന് താന്‍ അറിഞ്ഞില്ലെന്നും ഇയാളുടെ മൊഴിയിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam