കടല്‍ഭിത്തി നിര്‍മ്മിച്ചില്ല; കടലിൽ നിൽപ് സമരം നടത്തി മത്സ്യത്തൊഴിലാളികള്‍

By Web TeamFirst Published Jun 19, 2019, 5:33 PM IST
Highlights

ഓരോ വീടായി കടലെടുത്ത് പോകുന്നത് നിസ്സഹായരായി നോക്കിനിൽക്കുകയാണ് മത്സ്യത്തൊഴിലാളികൾ. 

ആലപ്പുഴ: കടൽഭിത്തി നിർമ്മാണം തുടങ്ങുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ചേർത്തല ഒറ്റമശ്ശേരിയിൽ മത്സ്യതൊഴിലാളികൾ കടലിൽ നിൽപ് സമരം നടത്തി. ആലപ്പുഴ രൂപതയുടെ നേതൃത്വത്തിലായിരുന്നു സമരം. കടല്‍ ഭിത്തി നിർമ്മാണം ഉടൻ തുടങ്ങിയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരദേശവാസികളുടെ തീരുമാനം. 

പുലിമുട്ടോട് കൂടിയ കടൽഭിത്തി ഒറ്റമശ്ശേരിയിൽ ഉടൻ നിർമ്മിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് ദിവസങ്ങളായി. എന്നാൽ ഓരോ വീടായി കടലെടുത്ത് പോകുന്നത് നിസഹയാരായി നോക്കിനിൽക്കുകയാണ് മത്സ്യതൊഴിലാളികൾ. മണൽ ചാക്കുകൾ ആദ്യം നിരത്തുകയും പിന്നീട് കടൽഭിത്തി നിർമ്മിക്കുകയും ചെയ്യുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ പ്രഖ്യാപനം. എന്നാൽ തീരത്ത് കൊണ്ടുവന്ന മണൽച്ചാക്കുകൾ പോലും നിരത്തിയിട്ടില്ല. 

മന്ത്രിമാരും നേതാക്കന്‍മാരും ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ആഴ്ചകളായി അമ്പതോളം പേര്‍ ചാക്കുകള്‍ വച്ച് ഒരോ വീട് സംരക്ഷിക്കുകയാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. അത്സമയം പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സുനാമി സമരത്തേക്കാള്‍ വലിയ സമരം നടത്തുമെന്ന് ഫാദര്‍ സേവ്യർ കുടിയാംശ്ശേരി പറഞ്ഞു. 

നാല് വീടുകളാണ് ഇക്കൊല്ലം ഒറ്റമശേരിയിൽ കടലെടുത്തുപോയത്. 18 വീടുകൾ തകർച്ചാഭീഷണി നേരിടുന്നു. കടൽഭിത്തി നിർമ്മാണത്തിലുള്ള ഫണ്ട് ലഭ്യമായെങ്കിലും കരാറുകാരെ കിട്ടാത്തത് പ്രതിസന്ധിക്ക് കാരണമായെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ വിശദീകരണം.  

click me!