
കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിനരികെ 17കാരൻ ഒഴുക്കിൽ പെട്ട് കാണാതായ സംഭവത്തിൽ തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചു. തിരച്ചിൽ നാളെ പുനരാരംഭിക്കും. വെളിച്ചക്കുറവും പ്രദേശത്ത് ശക്തമായ മഴ തുടരുന്നതുമാണ് തിരച്ചിൽ നിർത്തിവെക്കാൻ കാരണം. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്നി (17 )യെയാണ് വെള്ളച്ചാട്ടത്തിനോട് ചേർന്ന് കാണാതായത്.
നാളെ രാവിലെ എട്ടുമണിക്ക് തിരിച്ചിൽ ആരംഭിക്കുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടന്നത്. പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു ഹുസ്നി. ഫോട്ടോയെടുക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ടെന്നാണ് സ്ഥലത്ത് നിന്ന് ലഭിച്ച വിവരം.
പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു 17 - കാരനായ ഹുസ്നി. ഫോട്ടോയെടുക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. കാണാതായ ഹുസ്നി മുബാറക്കും സുഹൃത്തായ റംഷീദ് സൽഫീക്കറും കെ എൽ 57 എസ് 6203 നമ്പർ സ്കൂട്ടറിൽ വൈകിട്ട് 5 മണിക്കാണ് പതങ്കയത്ത് എത്തിയത്. പുഴക്കരയിലെ പാറയിൽ നിന്നും റംഷീദ് ഹുസ്നിയുടെ ഫോട്ടോ എടുക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണതാണെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്ത് റംഷീദ് പറഞ്ഞത്.
മണ്ണിടിഞ്ഞ് വീണ് വെള്ളത്തൂവലിൽ നിർമ്മാണ തൊഴിലാളി മരിച്ചു
അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തു വരുന്ന മറ്റൊരു വാർത്ത അടിമാലി വെള്ളത്തൂവലിൽ കെട്ടിടം പണിക്കിടെ തൊഴിലാളി മണ്ണിടിഞ്ഞ് വീണ് മരിച്ചെന്നതാണ്. വെള്ളത്തൂവൽ മുതുവാൻ കുടിയിൽ കെട്ടിടം പണിതു കൊണ്ടിരുന്നപ്പോഴാണ് അപകടം. സമീപത്തുള്ള മൺഭിത്തി ഇടിഞ്ഞ് വീണാണ് മുതുവാൻകുടി കുഴിയിലിൽ പൗലോസ് ( 52) മരിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ പൗലോസ് മരിച്ചു. പിന്നീട് മൃതദേഹം അടിമാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam